1/1/12

ഒളിച്ചോട്ടം തുടരുന്നു....

 05-01-2012

അന്നത്തെ ഒരു ധൈര്യം..!ഇപ്പോഴോർക്കുമ്പോൾ ഭയം തോന്നുന്നു. ഏറുകൊണ്ട പട്ടിയെപ്പോലെ കുരച്ച്‌ ചാടുകയല്ലായിരുന്നൊ ഓരോ വാക്കിന്‌ പുറകേയും. അച്ഛനൊ അമ്മയൊ നാട്ടുകാരൊ ആരായാലും ഒന്നും കേള്‍ക്കാൻ തയ്യാറല്ലാത്ത മനസ്സ്‌. പ്രേമത്തിന്റെ ഒരു ശക്തിയേ..!

നായര്‌ പെണ്ണ് ചെത്തുകാരന്റെ മോനെ സ്നേഹിച്ചാൽ മതമൊന്നായാലും ഉപജാതികൾ സഹിക്കില്ലത്രെ. കണ്ടും കേട്ടും മർദ്ദനങ്ങൾ സഹിച്ചും ഒടുവിൽ രാത്രിക്കുരാത്രി അപ്പുവുമൊത്ത്‌ വണ്ടി കയറി സ്ഥലം വിട്ടു. 

ഒരു കൊല്ലം മുൻപ്‌ അപ്പേട്ടനും മോനുമൊത്ത്‌ വിദേശജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിക്കുമ്പോൾ മനസ്സ്‌ നിറയെ ആശങ്കകളായിരുന്നു. വർഷങ്ങൾക്ക്‌ മുൻപ്‌ എല്ലാരേയും ധിക്കരിച്ച്‌ ഓടിപ്പോയവർ തിരിച്ചെത്തുമ്പോൾ ലഭിക്കാവുന്ന പ്രതികരണം മോശമായിരിക്കുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ്‌ യാത്ര തിരിച്ചത്‌. വളർത്തി വലുതാക്കിയവരെ ഒരു വികാരത്തിന്‌ ശത്രുക്കളാക്കിയതിന്റെ കുറ്റബോധവും, നാട്ടിൽ നഷ്ടപ്പെട്ട വേരുകൾ തിരിച്ച്‌ പിടിക്കുന്നതിന്റെ ബുദ്ധിമുട്ടും, മോന്റെ പഠിപ്പവിടെ പൂർത്തീകരിക്കണമെന്ന ആഗ്രഹവും ഒന്നിച്ചപ്പോഴാണ്‌ വരവ്‌ നീണ്ടുപോയത്‌.

നരച്ച മുടിയിഴകൾ കറുപ്പിച്ചുകൊണ്ടിരിക്കുമ്പോൾ സുനന്ദ ചിന്തിച്ചത്‌ കാലങ്ങൾ മായ്ച്ചുകളഞ്ഞ വൈരാഗ്യവും പണം അടുപ്പിക്കുന്ന ബന്ധങ്ങളേയുമാണ്‌.

കാലത്തിന്‌ മായ്ക്കാൻ കഴിയാത്ത കാര്യങ്ങളില്ലെന്ന ഉപദേശം കാര്യമാക്കിയില്ല. വർഷങ്ങൾക്കുശേഷം കാണുമ്പോഴുണ്ടാകുന്ന ആകാംക്ഷയേയും പണത്തിന്റെ ധാരാളിത്തം സൃഷ്ടിക്കുന്ന പുറംകാഴ്ചകളേയുമാണ് കാലം മായ്ച്ചു എന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്‌, വിശ്വസിക്കുന്നത്‌. പ്രകടമായ മാറ്റങ്ങൾ സമ്മാനിച്ചിരിക്കുന്ന ശരീരങ്ങള്‍ ഒഴിച്ചുനിർത്തിയാൽ, പഴയ പലരും അന്ന് പറഞ്ഞ വാക്കുകൾ ഇന്നലത്തേതുപോലെ തെളിഞ്ഞ്‌ കിടക്കുന്നു.

അരികിലെത്തിയ കാൽപ്പെരുമാറ്റം കേട്ട്‌ മുഖമുയർത്തിയപ്പോൾ അത്ഭുതപ്പെട്ടു. മഞ്ചു.പി. നായർ. തിരിച്ചെത്തിയപ്പോൾ ആദ്യം കാണാൻ ആഗ്രഹിച്ച മുഖം. പലരോടും അന്വേഷിച്ചു. ഒരു പണച്ചാക്കിനെ കല്യാണം കഴിച്ച്‌ സുഖമായി കഴിയുന്നു എന്നറിഞ്ഞു. ആ സുഖത്തിന്റെ ഭാവങ്ങളൊന്നും മഞ്ചുവിന്റെ മുഖത്ത്‌ കണ്ടെത്താനായില്ല. എല്ലിച്ച ശരീരത്തിൽ പണക്കൊഴുപ്പിന്റെ അടയാളമായി സാരി മാത്രമാണ്‌ തെളിഞ്ഞു നിന്നിരുന്നത്‌.

"ഇതാര്‌..? മഞ്ചു.പി.നായരോ? നിയ്യാകെ കോലം കെട്ടു പോയല്ലോ മോളെ." സമ്മിശ്രവികാരത്തോടെ അത്രയും പറയുമ്പോൾ അത്ഭുതം അടങ്ങിയിരുന്നില്ല.

"ആ പേരെല്ലാം കോളേജിലെ ചെല തമാശകളായിപ്പൊ തോന്നുന്നു സുനന്ദ. നിയ്യൊന്നും  ഇതുവരെ കേട്ടിട്ടില്ലാത്ത തെറികളാണ്‌ ഇപ്പോളെന്റെ പേരുകൾ. മൂക്കറ്റം കള്ളും കുടിച്ച്‌ വീട്ടിലെത്തുന്ന ന്റെ നായ്‌ര്ക്ക്‌ ഞാൻ പെല്യാട്ച്യും കൂത്തിച്യും ആണ്‌. പണംണ്ട്‌ ധാരാളം. അതോണ്ട്‌ ജീവിതാവൊ?"

മഞ്ചുവിന്റെ വാക്കുകളിൽ നിന്ന് അവളുടെ ജീവിതം വായിച്ചെടുത്തു. അവളുടെ ദുഃഖം  പുറത്ത്‌ ചാടാൻ വെമ്പൽ കൊള്ളുന്നതായി തോന്നി. രൂപം മാറിയെങ്കിലും സംസാരത്തിന്‌ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

"ഞാൻ വർത്താനം തൊടങ്ങ്യാ ന്റെ കാര്യങ്ങളും അന്യന്റെ കുറ്റങ്ങളും മാത്രാവും. അതോണ്ട്‌ സുനന്ദ സുനന്ദേടെ  വിശേഷങ്ങള്‌ പറയ്‌."

"എനിക്ക്‌ സുഗാ മഞ്ചു. അപ്പേട്ടനും നല്ല സ്നേഹണ്ട്‌. മോനും അങ്ങനന്യാ."

"സുനന്ദ വന്നപ്പൊ മൊതല്‌ നിന്നെ കാണാൻ വരണംന്ന് വിജാരിച്ചിട്ട്‌ ഇപ്പ്ഴാ പറ്റീത്‌. ഞാൻ തനിച്ച്‌ പൊറത്ത്‌ പോയാ ന്റെ നായ്‌ര്‌ക്ക്‌ പിടിക്കില്യ. പിന്നെ തെറീം ബഹളാ. അതോണ്ടാ വൈകീത്‌. ഇപ്പൊത്തന്നെ ചെല്ലുമ്പൊ എന്താണ്ടാവാന്ന് അറീല്യ. ന്നാലും നിന്നെക്കണ്ട്‌ ഞാൻ നിന്നോട്‌ ചെയ്ത തെറ്റിന്‌ മാപ്പ്‌ പറയാണ്ട്‌ ഒര്‌ സമാധാനോംല്യ."

"നിയെന്ത്‌ തെറ്റാ എന്നോട്‌ കാട്ടീത്‌? അതൊക്കെ പഠിക്കണ സമയത്ത്‌ ഇണ്ടാവണ വികൃതീം കുശൂമ്പും ഒക്ക്യല്ലെ. അതൊന്നും തെറ്റല്ല. ഞാനാലോജിക്കുമ്പൊ, നിങ്ങളൊക്കെക്കൂടി അന്ന് അങ്ങനെ ചെയ്തോണ്ടാ ഇന്നിനിക്ക്‌ അപ്പേട്ടനൊന്നിച്ച്‌ ജീവിക്കാൻ പറ്റ്ണേന്നാ."

"അസൂയ തന്നെയായിരുന്നെന്നാ തോന്നണേ. അന്ന്, നിന്നെക്കാൾ സൗന്ദര്യൊള്ള ഇനിയ്ക്കി പറ്റാത്തത്‌ നീ ചെയ്തപ്പൊ തോന്നീത്‌. ന്റെ അഹങ്കാരത്തിന്റെ ഫലാ ഇനിയ്ക്കി കിട്ട്യെ നായ്‌രും. വേറൊരു കാര്യങ്കൂടി പറയവ്വേണ്ടിട്ടാ തെരക്ക്‌ പിടിച്ച്‌ വന്നത്‌." 

"അതെന്താ മഞ്ചു?"

"നിന്റെ മോനല്ലെ ഉണ്ണി?"

"അതെ."

"ഞങ്ങടെ അട്ത്തൊള്ളൊരു കര്‌വാത്തിപ്പെണ്ണായി അവൻ സ്നേഹത്തിലാ."

"ഉണ്ണി നമ്മെപ്പോലൊന്ന്വല്ല മഞ്ചു. അവന്‌ എല്ലാരും സുഹൃത്ത്ക്കളാ."

"അങ്ങന്യല്ല സുനന്ദ. ഇവ്ട്ന്ന് കൊറെ ദൂരംണ്ടല്ലോ. അതോണ്ട്‌ നിയ്യറിയാഞ്ഞിട്ടാ. ഞാമ്പണ്ട്‌ നിന്നോട്‌ കാട്ട്യ തെറ്റിനൊര്‌ പരിഹാരാവൂല്യേന്ന് വെച്ചാ ഞാമ്പറഞ്ഞത്‌."

"ഇത്‌ പരിഹാരല്ല മഞ്ചു. തെറ്റ്‌ ആവർത്തിക്കലാ. ഇനി അങ്ങനെന്തെങ്കിലും അവന്‌ തോന്ന്യാത്തന്നെ അത്‌ നടത്തിക്കൊട്ക്ക്ണേലെന്താ തെറ്റ്‌?"

"ആ കര്‌വാത്തിപ്പെണ്ണിന്യോ? സങ്ങതി അവളൊര്‌ മൊതലാ. ആര്‌ കണ്ടാലും നോക്കി നിക്കേം ചെയ്യും. പണംല്യേലും അവൾടെ മിട്ക്കോണ്ട്‌ പഠിച്ച് കമ്പ്യൂട്ടർ ഇഞ്ചിനിയറായി. എന്നുവെച്ച്‌ മണ്ണും പൊടീം പിടിച്ച്‌ കെടക്കണ കര്‌വാന്റെ ആലേലെ പെണ്ണിനെ കെട്ട്വെ..? കള്ളുങ്കുടിച്ച്‌ ബൊതല്യാണ്ട്‌ നടക്കണ അയാടെ മോളെ കെട്ട്വെ..?നിനക്കൊരന്തസ്സില്യെ?"

"അതിനയാൾടെ മോളെന്ത്പെഴച്ചു? അവന്‌ ഇഷ്ടാണെങ്കി ഞങ്ങളെതിർക്കില്ല മഞ്ചു."

"നിയ്യൊരു പാവാ സുനന്ദേ. കണ്ണടച്ച്‌ എല്ലാരേം അങ്ങ്ട്‌ വിശ്വസിക്കും."

"മഞ്ചു വെഷമിക്കണ്ട. ഞാനവനോട്‌ ചോദിക്കാം."

"ഇന്നന്നെ ചോയ്ക്കണം. അവനും ഇവ്ടെ ണ്ടാവുന്നാ ഞാങ്കര്‌ത്യെ. നേരിട്ട്‌ പറയാന്നും കര്‌തി."

"ഇതിപ്പൊ ഇത്രേം തെരക്കെന്താ?"

"തെരക്ക്ണ്ട്‌...ആ പെണ്ണിനേ....ഇപ്പൊ വയ്റ്റ്ലിണ്ട്‌. ഞങ്ങടെ അട്ത്ത്‌ എല്ലാരും അറിഞ്ഞു."

ഒരു നിമിഷം അരുതാത്തത്‌ എന്തൊ കേട്ടത്‌ പോലെ തോന്നിച്ചു. കാര്യത്തിന്റെ ഗൗരവം ഇങ്ങിനെ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

"നേരം ഒര്‌ പാടായി. ഞാമ്പോട്ടെ സുനന്ദേ. നിന്റെ അപ്പേട്ടനെ കാണാമ്പറ്റീല്യല്ലൊ."

"അപ്പേട്ടൻ വൈകീട്ടേ എത്തൂ. ചെറിയൊര്‌ ബിസിനസ്‌ണ്ട്‌. ജീവിക്കണ്ടേ‌?"

"കളിയാക്കല്ലെ മോളെ."

"ഞങ്ങളെല്ലാരുംങ്കൂടെ ഒരീസം നിന്റെ വീട്ടിലേക്ക്‌ വരണ്‌ണ്ട്‌."

മഞ്ചു പോയിക്കഴിഞ്ഞപ്പോൾ പഴയതു പോലെ ഒരു ഭയം കടന്നു കൂടി. എങ്ങും എത്താത്ത ഒരുപിടി ചിന്തകൾ കലമ്പൽ കൂട്ടി. മഞ്ചു പറഞ്ഞത്‌ നുണയാണെന്ന് വിശ്വസിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.

എന്റെ മോൻ എന്നെപ്പോലെയോ അപ്പേട്ടനെപ്പോലെയോ ആയിരിക്കില്ലേ? ഇനി അങ്ങിനെ അല്ലെന്നാണൊ മഞ്ചു പറഞ്ഞതിൽ നിന്നു കരുതേണ്ടത്‌? അത്തരം മോശപ്പെട്ട സംഭവങ്ങളൊന്നും ഇതുവരെ അവനിൽ നിന്നും ഉണ്ടായിട്ടില്ലല്ലോ. കുറഞ്ഞ സമയം കൊണ്ട്‌ ഇങ്ങിനെ ഒരു ബന്ധം സാധ്യമാണോ? അപ്പേട്ടനോട്‌ ആദ്യമായി ഒന്ന് മിണ്ടിക്കിട്ടാൻ ഒരു കൊല്ലത്തോളം കാത്തിരിക്കേണ്ടി വന്നത്‌ ഓർത്തു.

അപ്പുവിന്റേയും ഉണ്ണിയുടേയും സാന്നിദ്ധ്യത്തിൽ, മഞ്ചു വന്നതും പറഞ്ഞതും, എടുത്തിട്ടു. കേട്ട്‌ കഴിഞ്ഞിട്ടും പ്രത്യേക ഭാവഭേദങ്ങളൊന്നും ഉണ്ണിയിൽ കണ്ടില്ല.

അവിശ്വസനീയത നിഴലിച്ച അപ്പുവിൽ ക്രമേണ രൂപഭാവങ്ങൾ മാറി ക്രോധം സ്പുരിച്ചു. ദേഷ്യം ജ്വലിച്ച മുഖത്തേക്ക്‌ നോക്കാൻ ഭയം തോന്നി. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഭാവം.

"നീയിത്‌ എന്ത്‌ ഭാവിച്ചാ ഉണ്ണീ." അപ്പു ഉണ്ണിയോടായി ചോദിച്ചു.

അവനൊന്നും മനസ്സിലാകാത്തത്‌ പോലെ ഡാഡിയെ നോക്കി, തെറ്റ്‌ ചെയ്യാത്ത കുട്ടിയുടെ ഭാവത്തോടെ.

"നിയാ പെണ്ണിനെ കല്യാണം കഴിക്കാനാണൊ തീരുമാനിച്ചിരിക്കുന്നത്‌?"

"അതിനെന്താ കുഴപ്പം?" പെട്ടെന്ന് ഞാനതില്‍ കയറിപ്പിടിച്ചു.

"ആ കരുവാത്തിപ്പെണ്ണിനെ.....അല്ലേ? അതിയനവർക്കെന്ത്‌ യോഗ്യതയാടി." അയാളുടെ ശരീരം വിറച്ചു തുടങ്ങി.

ആപ്പേട്ടന്റെ പുതിയൊരു മുഖം ആദ്യമായി കാണുകയായിരുന്നു. അപ്പേട്ടന്‌ എന്ത്‌ യോഗ്യത ഉണ്ടായിട്ടാണ്‌ എന്നെ ഇറക്കിക്കൊണ്ടുപോയത്‌ എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത്‌ മിണ്ടിയില്ല.

കാലങ്ങൾ മനുഷ്യനിൽ വരുത്തുന്ന മാറ്റങ്ങൾ ഇത്രയും തീവ്രമാകുന്നതെങ്ങിനെ? പഴയ കാലം പാടെ വിസ്മരിച്ച്‌ ജീവിക്കാൻ കഴിയുന്നതെങ്ങനെ? പറയുന്ന വാക്കിന്‌ ഒരു ഉളുപ്പ്‌ പോലും തോന്നാത്തതെന്താ? നേടിയതിനേക്കാള്‍ നേടണമെന്ന ആർത്തിയോ? അപ്പോൾ അപ്പേട്ടൻ സ്വാർത്ഥനാണ്‌. ഞാനന്ന് ഒന്നും ആലോചിക്കാതെ അപ്പേട്ടനെക്കൂടെ ഒളിച്ചോടിയത്‌ വെറും വികാരമായിരുന്നൊ? അപ്പേട്ടന്‌ അന്നൊരു ജോലി കിട്ടിയില്ലായിരുന്നെങ്കിൽ തന്റെ സ്ഥിതി എന്താകുമായിരുന്നു? അല്ലെങ്കിൽ അപ്പേട്ടനിലെ ഈ ആർത്തി ദുരഭിമാനത്തിന്റെ ലക്ഷണമല്ലേ? ഒരു പിടിയും കിട്ടുന്നില്ലല്ലോ.

"ഡാഡിയും മമ്മിയും ഇക്കാര്യത്തിലെന്തിനാ വെറുതെ തർക്കിക്കുന്നത്‌? അവിടത്തെ എന്റെ സുഹൃത്തുക്കളെപ്പറ്റി നിങ്ങൾക്കറിയാലൊ. അവരാരെങ്കിലും എന്നെപ്പറ്റി ഇന്നുവരെ ഒരു കമ്പ്ലെയിന്റ്‌ പറഞ്ഞിട്ടുണ്ടൊ?"

"അതുപോലാണൊ ഇത്‌..?"  സംശയത്തോടെ....

"എന്താ വിത്യാസം? ഇവിടേയും എനിക്ക്‌ കുറെ സുഹൃത്തുക്കളുണ്ട്‌. അവരിലൊരുവളാണിവൾ." നിസ്സാരം.

മകനെ മനസ്സിലാക്കുന്നതിൽ തെറ്റ്‌ പറ്റിയതൊ, കാലത്തിന്റെ മാറ്റത്തെ ഉൾക്കൊള്ളാനുള്ള കഴിവില്ലായ്മയൊ, വ്യത്യസ്ഥമായ രണ്ട്‌ സാഹചര്യങ്ങൾ തമ്മിലുള്ള മത്സരമൊ എന്താണെന്ന് നിശ്ചയമില്ലാതായി.

"എടാ..അവൾ ഗർഭിണിയാണ്‌." ഞാന്‍ സ്വരം താഴ്ത്തി പറഞ്ഞു.

"അതിനെന്താ?"

"ഒരു പരിഹാരം വേണ്ടെ?"

"പരിഹാരൊ....അതവളാണ്‌ ചിന്തിക്കേണ്ടത്‌. സൗഹൃദം നിലനിർത്തേണ്ടത്‌ രണ്ടുപേരുടേയും ഉത്തരവാദിത്വമാണ്‌ അതിന്‌ വിഘാതമായി വരുന്ന സംഭവങ്ങളെ ഇല്ലായ്മ ചെയ്യാൻ അവളും ബാദ്ധ്യസ്ഥയാണ്‌."

"എടാ...ഇത്‌ ഗ്രാമമാണ്‌. ഇവിടെ ചെല സംസ്ക്കരംണ്ട്‌. അതിനെ ധിക്കരിച്ച്‌ കഴിയാന്നാണൊ നീ വിചാരിക്കുന്നത്‌?"

"പിന്നെ ഞാനെന്താ ചെയ്യേണ്ടത്‌?"

"നീയ്യവളെ വിവാഹം കഴിക്കണം."

"അത്‌ പറ്റില്ല!! സൗഹൃദം സൗഹൃദമാണ്‌. അതിന്റെ പരിധി തീരുമാനിക്കേണ്ടത്‌ സുഹൃത്തുക്കൾ തമ്മതമ്മിലാണ്‌. സൗഹൃദത്തിലൂടെ വേണമെങ്കിൽ ഇണയെ തെരഞ്ഞെടുക്കാം. ഇണയെ തെരഞ്ഞെടുക്കനുള്ള വഴി മാത്രമല്ല സൗഹൃദം."

"മതി നിന്റെ വേദാന്തം. വേദാന്തോം പറഞ്ഞോണ്ടിരുന്നാ നാട്ടുകാരുടെ തല്ല് കൊള്ളാം."

"ഇവിടെ ജീവിക്കാൻ എനിക്ക്‌ താൽപര്യമില്ലെന്ന് ഞാൻ അമ്മയോട്‌ നേരത്തെ പറഞ്ഞിരുന്നതല്ലേ?"

പറിച്ചുനടൽ പച്ച പിടിക്കണമെങ്കിൽ കാലാവസ്ഥയിൽ മാറ്റം സംഭവിക്കരുതെന്നു മനസ്സിലാക്കാൻ കായ്ഫലങ്ങൾ ഉണ്ടാകുന്നത്‌ വരെ കാത്തിരിക്കേണ്ടി വന്നു. സ്വയം ആശ്വാസത്തിന്റെ പഴുതുകൾ തേടുമ്പോൾ കൂടെയുള്ളവരെ അറിയാമെന്ന് നടിക്കുന്നത്‌ നാട്യം മാത്രം. അവന്‌ അവന്റെ ശരികൾ. ദീർഘനിശ്വാസം....

"മതി...ഇനി പിന്നെയാവാം." കിടക്കാനായി എഴുന്നേറ്റ അപ്പുവിൽ കോപം വിട്ടകന്ന ആശ്വാസം കാണാനായി.

"നാളെയായാലും മറ്റന്നാളായാലും എന്നായാലും എനിക്കിതേ പറയാനുള്ളു." അവന്റെ സ്വരം ദൃഢമായിരുന്നു.

കാഴ്ചകൾ ഇരുട്ടിൽ ഒളിച്ച്‌ കിടക്കുന്ന ഒരു രാത്രി.

കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട്‌ വീമാനത്താവളം ലക്ഷ്യമാക്കി കാറ്‌ പായുകയാണ്‌. ആരും കാണാതെ ആരേയും അറിയിക്കാതെ ഒരൊളിച്ചോട്ടം.

മൂന്ന് മനസ്സുകൾ നിശബ്ദമാണ്‌ കാറിനകത്ത്‌ -പിൻതുടരുന്ന കുറ്റബോധം, ദുരഭിമാനത്തിന്റെ കെട്ട്‌ പിണച്ചിൽ, നിസ്സംഗതയോടെ നിസ്സാരമായി- 

103 അഭിപ്രായങ്ങൾ:

  1. കാലബോധമില്ലാത്ത കാലാവസ്ഥ...അല്ലെ?
    അന്നാലും എനിക്ക് ഒരു വിഷമം ഉണ്ട് ഇന്നും ലോകം മതവും ജാതിയും കൊണ്ട് നടക്കുന്നുണ്ടല്ലോ എന്ന്... എവിടെയാണ് തിരുത്തേണ്ടത്.. എങ്ങനെയാണ് തിരുത്തേണ്ടത്.. ഒരു ഉത്തരം ഇല്ല ...

    കഥ നന്നായിട്ടുണ്ട്ട്ടോ..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  2. ഇങ്ങനെയുള്ളവര്‍ ജീവിതകാലം മുഴുവന്‍ ഒളിച്ചോടിക്കൊണ്ടേ ഇരിക്കും.
    നല്ല കഥ. Slang is very good !!

    മറുപടിഇല്ലാതാക്കൂ
  3. പണ്ട് അച്ഛന്‍ ചെയ്തത് മോനാവര്‍ത്തിക്ുമ്പോള്‍
    അച്ഛന് സഹിക്കാന്‍ പറ്റുന്നില്ല

    മറുപടിഇല്ലാതാക്കൂ
  4. ഒരുപാട് തലങ്ങളുള്ള നല്ലൊരു കഥ. മനുഷ്യമനസ്സിനെ നന്നായി വരച്ചിട്ടിരിക്കുന്നു. താങ്കള്‍ പറഞ്ഞത് ശരിയാണു,കാലം ഒന്നും മായ്ക്കുന്നില്ല. മാഞ്ഞു എന്ന് നമ്മള്‍ നമ്മെ വൃഥാ ബോധിപ്പിക്കുകയാണു അല്ലേ...
    പിന്നെ ജെനറേഷന്‍ ഗാപ്, അവരുടെ ചിന്തകലും പ്രവൃത്തികളുമൊക്കെ നാം വിചാരിക്കുന്നതില്‍ നിന്നും എത്രയോ വിദൂരം.

    ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  5. നല്ല കഥ.... പക്ഷെ ആ പറിച്ചു നടലിനെ പറ്റി പറഞ്ഞത് കേട്ട് പേടി തോന്നുന്നു....കുട്ടികളെ മനസ്സിലാക്കാന്‍ കുറച്ചു പാട് തന്നെ ആണ്..

    മറുപടിഇല്ലാതാക്കൂ
  6. കഥ നന്നായിട്ടുണ്ട്, മാഷേ.

    പുതുവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. ശരി തെറ്റുകള്‍ ഓരോരുത്തര്‍ക്കും ഓരോന്നല്ലേ... ആര്‍ക്കും ആരെയും മനസ്സിലാക്കാന്‍ പറ്റില്ല. സ്നേഹിക്കാന്‍ പറ്റിയാല്‍ മഹാഭാഗ്യം...

    മറുപടിഇല്ലാതാക്കൂ
  8. "പറിച്ചുനടൽ പച്ച പിടിക്കണമെങ്കിൽ കാലാവസ്ഥയിൽ മാറ്റം സംഭവിക്കരുതെന്നു മനസ്സിലാക്കാൻ കായ്ഫലങ്ങൾ ഉണ്ടാകുന്നത്‌ വരെ കാത്തിരിക്കേണ്ടി വന്നു. സ്വയം ആശ്വാസത്തിന്റെ പഴുതുകൾ തേടുമ്പോൾ കൂടെയുള്ളവരെ അറിയാമെന്ന് നടിക്കുന്നത്‌ നാട്യം മാത്രം"

    മക്കളോടുമ്പോള്‍ മാതാപിതാക്കള്‍ നടുവേ ഓടണം....!!

    മറുപടിഇല്ലാതാക്കൂ
  9. റാംജിയുടെ കഥകള്‍ ശാന്തമായൊഴുകുന്ന അരുവിപോലെയാണ് . ശാലീന സുന്ദരമായ ആ അരുവിയില്‍ ഉരുത്തിരിഞ്ഞു വരുന്ന കുഞ്ഞോളങ്ങള്‍ ആസ്വാദക ഹൃദയങ്ങളില്‍ ചിന്തയുടെയും നൊമ്പരങ്ങളുടെയും വിത്തുകള്‍ പാകുന്നു . ഈ അരുവിയിലും ധാരാള മുണ്ട് കുഞ്ഞോളങ്ങള്‍ . കുഞ്ഞോളങ്ങളെ വകഞ്ഞു മാറ്റി മുന്നോട്ടു നീങ്ങുന്ന ചെറു തോണി പോലെ മനോഹരം ആ വരയും . ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  10. "ഇതാര്‌..? മഞ്ചു.പി.നായരോ? നിയ്യാകെ കോലം കെട്ടു പോയല്ലോ മോളെ." ഇവിടെ ഒഴിച്ച് കഥയ്ക്ക്‌ നല്ല ഒഴുക്കായിരുന്നു ..
    ഒരു കൂട്ടുകാരിയെ അഭിസംബോധന ചെയ്യുമ്പോള്‍ "മഞ്ചു.പി.നായരോ?" (മഞ്ചു നായര്‍ / മഞ്ചു ) മതിയാര്‍ന്നു എന്നൊരു അഭിപ്രായം..

    മറുപടിഇല്ലാതാക്കൂ
  11. ഇന്നത്തെ തലമുറയ്ക്ക് സ്നേഹം പെണ്ണിന്റെ മാനം എന്നതൊക്കെ വെറും കളിതമാശകള്‍ ...
    എല്ലാം അവര്‍ രചിച്ച ഭാഷയിലുള്ള സൌഹൃദം മാത്രം .....

    പുതു തലമുറയുടെ ഈ ഞാണിന്മേല്‍ കളിക്ക് മുന്നില്‍ അടി പതറുന്ന മാതാപിതാക്കള്‍ .. അത്തരുണത്തില്‍ മുഖം രക്ഷിക്കാന്‍ ഇത്തരം ഒളിച്ചോട്ടങ്ങള്‍ .....

    പക്ഷെ ഒരു പെണ്‍കുട്ടിയുടെ ജീവിതം .. അതിന്റെ പ്രസക്തി പൂജ്യമോ ?

    കഥ നന്നായി .. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  13. എത്രമാത്രം പുരോഗമിച്ചു എന്ന് കരുതിയാലും സ്വന്തം കാര്യം വരുമ്പോള്‍ മനുഷ്യന്‍ എന്നും സ്വാര്‍ത്തന്‍ തന്നെ.അതുകൊണ്ട് കൂടി ഈ ഒളിച്ചോട്ടം ഒരു തുടര്‍ക്കഥ ആകുന്നു.
    റാംജി ....നല്ല കഥ. ഭംഗിയായി പറഞ്ഞു.
    യുനുസിന്റെ അഭിപ്രായം എനിക്കും തോന്നി . പക്ഷെ ഓര്‍ത്തപ്പോള്‍ ശരിയാണ്.പണ്ടത്തെ കൂട്ടുകാരെ നമ്മള്‍ ഇനിഷ്യല്‍ കൂട്ടി തന്നെയാണ് വിളിക്കാറ് .
    ആശംസകളോടെ,

    മറുപടിഇല്ലാതാക്കൂ
  14. Akhi M Balakrishnan,
    മനുഷ്യര്‍ അവനവനിലെക്ക് ചുരുങ്ങിക്കൊണ്ടിരിക്കയാണ്.
    ആദ്യവായനക്കും അഭിപ്രായത്തിനും നന്ദി അഖി.

    ദിവാരേട്ടN,
    നന്ദി ദിവാരേട്ടാ.

    കുസുമം ആര്‍ പുന്നപ്ര,
    എന്തൊക്കെ ന്യായം പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോള്‍.....
    നന്ദി ടീച്ചര്‍.

    മുല്ല,
    കഥയില്‍ ഇറങ്ങിയുള്ള അഭിപ്രായങ്ങള്ക്ക്
    നന്ദി മുല്ല.

    അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ,
    നന്ദി സുഹൃത്തെ.

    Manju Manoj,
    പേടിക്കേണ്ട കാര്യങ്ങള്‍ ഒന്നും ഇല്ല.. ചിലയിടത്ത് ചിലത് സംഭവിക്കാമെങ്കിലും എല്ലായിടത്തും ഒരുപോലെ എന്നൊന്നും ഇല്ലല്ലോ.
    നന്ദി മഞ്ചു.

    ശ്രീ ,
    നന്ദി ശ്രീ.

    Bijith :|: ബിജിത്‌ ,
    ഞാന്‍ ചെയ്യുന്നത് എനിക്ക് മാത്രമാണ് ശരി. മറ്റുള്ളവര്‍ കൂടി അത് അംഗീകരിക്കുമ്പോഴാണ് നല്ലതും ചീത്തയും എന്ന് വേര്‍ തിരിയുന്നത്. മറ്റുള്ളവരുടെ അംഗീകാരം എന്നത് കാലവും പ്രായവും എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു വലയാണ്.
    നന്ദി ബിജിത്‌.

    മഹേഷ്‌ വിജയന്‍ ,
    മുന്‍വിധികള്‍ തെറ്റിക്കുന്ന ഓട്ടം അല്ലെ?
    നന്ദി മഹേഷ്‌.

    umesh pilicode ,
    നന്ദി ഉമേഷ്‌.

    Abdulkader kodungallur ,
    നിര്ദേശങ്ങള്‍ കൂടി സൂചിപ്പിക്കാമായിരുന്നു.
    കാത്തിരിക്കുന്ന അഭിപ്രായങ്ങളില്‍ ഒന്നാണ് മാഷുടെത്
    നല്ല വാക്കുകള്ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  15. എല്ലാവര്ക്കും സ്വന്തം കാര്യം സിന്താബാദ്‌.
    സമുദായം മാറി പ്രേമ വിവാഹം കഴിച്ച മാതാപിതാക്കള്‍ മകളുടെ പ്രേമം പുറത്തു വന്നപ്പോള്‍ വന്നപ്പോള്‍ എതിര്‍ത്ത കാര്യം ഓര്‍മ്മ വരുന്നു.

    നല്ല കഥ,നന്നായി പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  16. സ്വന്തം കാര്യം സിന്ദാബാദ്‌. എന്നിട്ടാകാം മറ്റുള്ളവര്‍ക്ക്. നന്നായിരിക്കുന്നു. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  17. കഥാന്ത്യം ഏറ്റവും ഹൃദ്യമായി.അത് കഥയെ തികച്ചും പുതുമയുള്ള മറ്റൊരു തലത്തിലേക്കെത്തിച്ചു.യഥാര്‍ത്ഥ കഥ അവിടെനിന്നാരംഭിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  18. കുട്ടികളുടെ മനസ് എങ്ങനെ കാണും? ഒരു പരുധിവരെ നാം നയിക്കുന്ന നല്ല കുടുംബബന്ധങ്ങളും സ്നേഹസമ്പന്നമായ ജീവിതവും മാതൃകയാകുമ്പോള്‍ ചില വഴിവിട്ട ബന്ധങ്ങളില്‍നിന്നും ദുര്നടപ്പില്‍നിന്നും പിന്തിരിയാനുള്ള ഒരു ഉള്‍വിളി അവര്‍ക്കുണ്ടാകുമായിരിക്കും അല്ലെ? മാതാപിതാക്കള്‍ തന്നെ മാര്‍ഗദര്‍ശനം നല്‍കട്ടെ! ബാക്കിയൊക്കെ ദൈവത്തിന്‌ വിടാം.
    താന്‍ ഹാഫ് അടിച്ചാല്‍ പുള്ളി ഫുല്ലടിക്കും. :)

    മറുപടിഇല്ലാതാക്കൂ
  19. രാംജി നല്ല കഥ....ഒട്ടും വലിച്ച് നീട്ടാതെ കാമ്പുള്ള അവതരണം...

    മാനുഷിക വ്യാപാരങ്ങളുടെ അവലോകനം വായനയില്‍ ഭംഗി ആയി പ്രതിഫലിച്ചു ...

    അപ്പുവിനോട് ഒരു സാധാരണ മറു ചോദ്യം പോലും ചോദിക്കാതെ കുഴങ്ങുന്ന സുനന്ദയും
    ഒരു മടിയും ഇല്ലാതെ മറു ചോദ്യം ചോദിക്കുന്ന മോനും കാലഘട്ടത്തിന്റെ യഥാര്ധ പ്രതിനിdhiകള്‍ തന്നെ....


    യൂനസ് :മഞ്ജു പി നായര് പ്രയോഗം ഒട്ടും തെറ്റിയില്ല

    എന്ന് മാത്രമല്ല വളരെ സ്വാഭാവികമായ അവതരണം

    കൂടി ആണ്‌.സ്കൂളിലും കോളേജിലും ഒക്കെ ഉള്ള ചില

    വിളിപ്പേരുകള്‍ അങ്ങനെ തന്നെ മനസ്സില്‍ മായാതെ നില്‍ക്കും

    വര്‍ഷങ്ങള്‍ക്കു ശേഷവും..ഇവിടെ രണ്ടു പേരും തമ്മില്‍ കാണുന്ന

    കാല ദൈര്‍ഘ്യം അതിനു കൂടുതല്‍ ബലം ഏകുന്നു... ‍

    മറുപടിഇല്ലാതാക്കൂ
  20. "സ്വയം ആശ്വാസത്തിന്റെ പഴുതുകൾ തേടുമ്പോൾ കൂടെയുള്ളവരെ അറിയാമെന്ന് നടിക്കുന്നത്‌ നാട്യം മാത്രം. അവന്‌ അവന്റെ ശരികൾ. "

    കൂടുതല്‍ ഒന്നും നാം ചെയ്യേണ്ടതില്ല.ചെയ്യുവാന്‍ നമുക്ക് കഴിയുകയുമില്ല...തിരുത്തുവാന്‍ കഴിയാത്തവര്‍ ഒളിച്ചോട്ടം തുടര്‍ന്ന്‍കൊണ്ടേയിരിക്കും.... കഥ നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  21. (പേര് പിന്നെ പറയാം),
    വിശദമായ വായനക്കും അഭിപ്രായത്തിനും
    നന്ദി സുഹൃത്തെ.

    YUNUS.COOL,
    സ്കൂളുകളിലെ ചില പേരുകള്‍ അതേപടി തുടരുന്ന ഒരു ശീലം ചിലരില്‍ കാണാം. വിദ്യാര്ത്ഥി ജീവിതത്തിനിടയില്‍ പിരിഞ്ഞതിനു ശേഷം കുറെ നാളുകള്‍ കഴിഞ്ഞു ആദ്യമായി കാണുമ്പോള്‍ സംഭവിക്കുന്നത്, പഴയ ആ ഓര്മ്മകള്‍ ആയിരിക്കില്ലേ? തന്നെയുമല്ല ചില പെരുകളിലൂടെ തന്നെ ഒരാളുടെ ഭാവം നമുക്ക്‌ ഒരു മിന്നല്‍ പോലെ കണ്ടെത്താം,പൂര്ണമല്ലെന്കിലും.
    നന്ദി യൂനസ്.

    വേണുഗോപാല്‍,
    നമ്മുടെ എല്ലാ ധാണനകളിലും കാര്യമായ വ്യതിയാനങ്ങള്‍ സംഭവിച്ചിരിക്കുന്നു. അതിനെ നാം ഉള്ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ ശീലിച്ച വഴികളും ശീലങ്ങളും മാറ്റി നിര്ത്തി ചിന്തിക്കാന്‍ നമുക്കാകില്ല. ആണ്‍പെണ്ണ് ബന്ധങ്ങളില്‍ തന്നെ എത്രയോ തിരിവുകള്‍ സംഭവിച്ചിരിക്കുന്നു. അതില്‍ പ്രധാനം ലൈംഗീകതയില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ തന്നെ.
    വിശദമായ അഭിപ്രായത്തിന് നന്ദി മാഷേ.

    ലീല എം ചന്ദ്രന്‍..,
    തീര്ച്ചയായും. എന്തൊക്കെ പറഞ്ഞാലും എത്തി നില്ക്കു്ന്നത്‌ പഴയ സ്ഥലത്ത്‌ തന്നെ.
    നന്ദി ടീച്ചര്‍.

    റോസാപൂക്കള്‍,
    നന്ദി റോസ്.

    Vp Ahmed,
    നന്ദി മാഷെ.

    naushad kv,
    നന്ദി നൌഷു.

    ആറങ്ങോട്ടുകര മുഹമ്മദ്‌,
    പറയാനോ ചെയ്യാനോ ഒന്നിനും മനസ്സ്‌ അനുവദിക്കാതെ വന്നാല്‍ രക്ഷപ്പെട്ടാന്‍ ഒളിച്ചോട്ടം തന്നെ നല്ല വഴി......
    നന്ദി സുഹൃത്തെ.

    ജോസെലെറ്റ്‌ എം ജോസഫ്‌,
    സുഹൃത്ത്‌ പറഞ്ഞത്‌ ശരിയാണ്. കുറെയൊക്കെ കുടുമ്പങ്ങളില്‍ നിന്ന് ശീലിച്ച് വരേണ്ടതാണ്. പുറത്ത്‌ എന്തൊക്കെ കാഴ്ചകള്‍ ഉണ്ടെങ്കിലും അതില്‍ കലരാതെ മുന്നോട്ട് പോകുന്ന എത്രയോ മനസ്സുകള്‍.
    നന്ദി മാഷെ.

    ente lokam ,
    നാം കാണുന്ന ചില മനസ്സുകള്‍ പകര്ത്താന്‍ ശ്രമിച്ചതാണ്. മോശമായില്ല എന്നറിഞ്ഞതില്‍ സന്തോഷം.
    വിശദമായ അഭിപ്രായത്തിന് നന്ദി വിന്സെന്റ്.

    മറുപടിഇല്ലാതാക്കൂ
  22. പുതിയ കാലത്തിന്റെ മുഖം ....വളരെ നേരെ കഥ പറഞ്ഞിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  23. തലമുറകള്‍ക്കൊപ്പം പ്രണയത്തിനും സൌഹൃതതിനും പരിണാമം....... കൊള്ളാം നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  24. അന്നത്തെ ഒളിച്ചോട്ടം സ്നേഹത്തിന് വേണ്ടി. ഇന്ന് മകന്‍ ഒളിച്ചോടുന്നതു അവന്റെ ശരിയില്‍ പിടിച്ചു നില്‍ക്കാന്‍.

    മറുപടിഇല്ലാതാക്കൂ
  25. കാലത്തിന്‍റെ പോക്ക് ,കഥ ഇഷ്ട്ടപ്പെട്ടു ..

    മറുപടിഇല്ലാതാക്കൂ
  26. നല്ല കഥ റാംജി..ഇന്നത്തെ കാലഘട്ടത്തില്‍ നടക്കുന്നത് തന്നെ.പിന്നെ കഥയുടെ തലക്കെട്ടും തുടക്കവും ഒടുക്കവും എല്ലാം പൂര്‍ണ്ണതയുണ്ട്.’പണ്ട് ജാതിയും അഭിമാനവും നോക്കാതെ പ്രണയത്തിനായി ഒളിച്ചോടിയവര്‍ ഇന്ന് മകന്റെ കാര്യമെത്തിയപ്പോള്‍ ജാതിയും അഭിമാനവും നിലനിര്‍ത്താന്‍ ഒളിച്ചോടുന്നു.

    മറുപടിഇല്ലാതാക്കൂ
  27. നന്നായി റാംജി ഭായ്.
    രണ്ട് തലമുറകള്‍. ഭിന്നമായ ചിന്തകള്‍ .
    രണ്ടും ആവിഷ്കരിച്ചത് നന്നായി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  28. നല്ല വിവരണം
    ഒരുപാട് പറയേണ്ടതു ഒരു കഥയിൽ ഒതുക്കി പറഞ്ഞിരിക്കുന്നു

    അമ്മ, അച്ചൻ, മകൻ, കൂട്ടുകാരി.. കൂടെ വായനക്കാരനായ ഞാനും, എല്ലാവർക്കും ഓരോ അർത്ഥതലങ്ങൾ നൽകാവുന്ന വിഷയം.

    അവതരണവും ചുറുക്കിപറയലിന്റെ രീതിയും ഒരുപാടിഷ്ട്ടായി.

    മറുപടിഇല്ലാതാക്കൂ
  29. yemceepee,
    തിരുരുത്തുവാന്‍ കഴിയാത്തവര്‍ ഒളിച്ചോട്ടം തുടരും..
    നന്ദി ടീച്ചര്‍.

    ഫിയൊനിക്സ്,
    നന്ദി സുഹൃത്തെ.

    MyDreams,
    നന്ദി സുഹൃത്തെ.

    kalyani,
    മാറ്റങ്ങള്‍ ഉള്ക്കൊള്ളാന്‍ സാഹചര്യങ്ങളുടെ തടസ്സം.
    നന്ദി കല്യാണി.

    Sukanya,,
    ഒളിച്ചോട്ടത്ത്തിന്റെ സ്വഭാവം മാറുന്നു അല്ലെ..
    നന്ദി സുകന്യ.

    faisu madeena,
    നന്ദി ഫൈസു.

    മുനീര്‍ തൂതപ്പുഴയോരം,
    ഒളിച്ചോട്ടമാകുമ്പോള്‍ എളുപ്പമായി.
    നല്ല വാക്കുകള്ക്ക് നന്ദി മുനീര്‍.

    മന്സൂര്‍ ചെറുവാടി,
    നന്ദി മന്സൂര്‍.

    റാണിപ്രിയ,
    നന്ദി റാണിപ്രിയ

    കൂതറHashimܓ,
    വായനക്കാര്‍ മനസ്സിലാക്കുന്നു, തിരിച്ചറിയുന്നു എന്ന് കേള്ക്കുമ്പോഴാണ് കഥ എഴുതിയതിന്റെ തൃപ്തി ലഭിക്കുന്നത്.
    നന്ദി ഹാഷിം.

    മറുപടിഇല്ലാതാക്കൂ
  30. സമൂഹത്തിലെ നാലുതരം മനുഷ്യാവസ്ഥകളെ സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു,റാംജി.
    മകനൊഴികെ എല്ലാവരെയും കണ്ടിട്ടുണ്ട്‌.
    കുട്ടികള്‍ ഇപ്പോള്‍ ഇങ്ങിനെയോക്കെയാവും,അല്ലേ...

    മറുപടിഇല്ലാതാക്കൂ
  31. ഒഴുക്കോടെ കഥ പറയുന്ന രാംജിയുടെ കഥകള്‍ ഒന്നിനൊന്നു മെച്ചം ,,ആദ്യം മുതല്‍ അവസാനം വരെ വായനക്കാരനെ പിടിച്ചിരുത്തുന്നുതു കഥപറയാന്‍ തിരഞ്ഞെടുത്ത രീതിയും കഥാപാത്രങ്ങളും ,,ഒരു നല്ല വായന സമ്മാനിച്ചതിനു റാം ജി ഒരു പാട് നന്ദി

    മറുപടിഇല്ലാതാക്കൂ
  32. അഛന്റെ കാലഘട്ടത്തിലെ ശരികൾ മകന്റെ കാലഘട്ടത്തിലെ ശരികളുമായി പൊരുത്തപ്പെടുന്നില്ലെന്നുള്ളതാണ് ഇവിടത്തെ പ്രശ്നം.

    അഛനും അമ്മയും പുതിയ കാലഘട്ടത്തിലേക്ക് വരുന്നില്ലെന്നുള്ളതാണ് മറ്റൊന്ന്. പകരം മകനെ പഴയ കാലഘട്ടത്തിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുന്നു. സ്വാഭാവികമായും രണ്ടും തമ്മിൽ പൊരുത്തപ്പെടില്ല.
    ഇവിടെ ഏതാണ് ശരിയെന്ന് കാലമാണ് തെളിയിക്കേണ്ടത്.

    കാലം വളരെ മാറിയിരിക്കുന്നു, മനസ്സുകളും...!!
    നന്നായിരിക്കുന്നു റാംജി സാബ് കഥ.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  33. ശരിതെറ്റുകൾ ഏതെന്ന് തീർത്ത് പറയുവാൻ വയ്യല്ലോ . ഒരോരുത്തർക്കും അവരവരുടെ ശരി ; അതു മറ്റുള്ളവർക്ക് തെറ്റുകളാവുന്നു .
    കാലത്തിനുമുന്നിൽ പതരിപ്പോകുന്ന പഴയ വിപ്ലവകാരിയാകുന്നു ആ അമ്മ .എങ്കിൽ , അന്നും ഇന്നും അച്ഛനിലുള്ള മാറ്റം ? കാലത്തിനൊത്ത് മാറിയ സങ്കല്പങ്ങൾ ? എല്ലാം ചോദ്യചിഹ്നങ്ങളായി നിൽകുന്നു .

    നല്ല പ്രവർത്തിയാണെന്ന് തോന്നിയില്ലെങ്കിലും നല്ല കഥയാണെന്ന് നിസ്സംശയം പറയാം .

    “പറിച്ചുനടൽ പച്ച പിടിക്കണമെങ്കിൽ കാലാവസ്ഥയിൽ മാറ്റം സംഭവിക്കരുതെന്നു മനസ്സിലാക്കാൻ കായ്ഫലങ്ങൾ ഉണ്ടാകുന്നത്‌ വരെ കാത്തിരിക്കേണ്ടി വന്നു. “ ഈ വാചകം ഒരുപാടിഷ്ടായി .


    നിസ്വാർത്ഥമായി പ്രണയിക്കാനും നല്ല ബന്ധങ്ങൽ(?) ഉണ്ടാക്കാനും കഴിയട്ടെ എല്ലാവർക്കും . അവനവനിൽ നിന്നും ഒളിച്ചോടുവാനുള്ള അവസരങ്ങൾ സൃഷ്ടിക്കാതിരിക്കട്ടെ !

    മറുപടിഇല്ലാതാക്കൂ
  34. അതേ പറിച്ചുനടല്‍ അത്ര എളുപ്പം അല്ല.

    ഒപ്പം ആളുകളുടെ ചിന്തകളും മാറിയിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  35. നല്ല കഥ.....
    അഭിനന്ദനങ്ങള്‍.......

    മറുപടിഇല്ലാതാക്കൂ
  36. കഥ വളരെ ഇഷ്ടമായി, രാംജി.അഭിനന്ദനങ്ങൾ.
    ഇതു മാതിരി എത്ര മനുഷ്യർ......കരയണോ ചിരിയ്ക്കണോ ഞെട്ടണോ എന്നൊക്കെ ആലോചിച്ച് ഒടുക്കം ചായ പകുതി കുടിച്ച്, കണ്ണമർത്തിത്തുടച്ച് എണീറ്റ് വരും...

    ജാതി, മതം, സ്ത്രീ, പുരുഷൻ......നമ്മൾ മനുഷ്യരാവുകയില്ല ഒരുകാലത്തും ....

    മറുപടിഇല്ലാതാക്കൂ
  37. സ്വാഭാവികമായസംഭാഷണചാരുതകൊണ്ട്
    കഥാപാത്രങ്ങളുടെ സ്വഭാവവിശേഷങ്ങള്‍
    അനുവാചകന് അപഗ്രഥിച്ച് അറിയാന്‍
    കഴിയുന്ന രചനാശൈലീവിശേഷം അനുമോദനാര്‍ഹം തന്നെ!
    മഞ്ജു.പി നായര്‍,സുനന്ദ,അപ്പു,മകന്‍
    അവരുടെ സംസാരവും,രീതികളും.....
    രചനക്കുപയോഗിച്ച ലളിതസുന്ദരമായ
    ഭാഷാശൈലിയും എനിക്കിഷ്ടപ്പെട്ടു.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍
    *പിന്നൊരു കാര്യം എന്താണവോ റാംജി മാഷ് ടെ ബ്ലോഗ് തുറക്കാന്‍
    കഴിയുന്നത് രണ്ടുമൂന്നുവട്ടംശ്രമിച്ച
    ശേഷമാണ് എനിക്ക് കിട്ടുന്നത്‌.
    ബ്ലോഗ് തുറക്കാന്‍

    മറുപടിഇല്ലാതാക്കൂ
  38. സേതുലക്ഷ്മി,
    നമുക്കൊക്കെ നിര്‍വ്വചിക്കാനൊ കണ്ടെത്താനോ കഴിയാത്ത ഒന്നാണ് യുവമനസ് എന്നാണ് തോന്നിയിട്ടുള്ളത്‌.
    നന്ദി ടീച്ചര്‍.

    faisalbabu,
    നല്ല വാക്കുകള്ക്ക്
    നന്ദി ഫൈസല്‍.

    വീ കെ,
    മാറ്റങ്ങള്‍ പതിയെ എങ്കിലും അവസാനം നമ്മള്‍ സ്വീകരിക്കുന്നതായാണ് കണ്ടു വരുന്നത്. ചില മാറ്റങ്ങളെ പെട്ടെന്ന് അംഗീകരിക്കാന്‍ നമ്മുടെ സാഹചര്യങ്ങള്‍ അനുയോജ്യമല്ല. അത് സാഹചര്യങ്ങളുമായുള്ള ഇഴുകിച്ചേരലാണ്. ക്രമേണ മാറ്റങ്ങളെ നമ്മള്‍ സ്വീകരിക്കയും ചെയ്യും.
    വിശദമായ അഭിപ്രായത്തിന് നന്ദി സുഹൃത്തെ.

    ജീവി കരിവെള്ളൂര്‍,
    മാറ്റങ്ങള്‍ സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ ഒളിച്ചോട്ടത്തില്‍ നിന്നും രക്ഷ നേടാന്‍ കഴിയുമെന്ന് തോന്നുന്നു. വരുന്നതും സ്വീകരിക്കുന്നതും ആയ സമയത്തിനുള്ളിലെ ചെറിയ കാലയളവില്‍ എന്ത് വേണം എന്ന് പിടിയില്ലാത്ത ഒരവസ്ഥയില്‍ നമ്മള്‍ എത്തിനില്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നം എന്ന് തോന്നിപ്പോകുന്നു. വിശദമായ കുറിപ്പിന്
    നന്ദി ജീവി.

    mottamanoj,
    നന്ദി മനോജ്‌.

    നാട്ടുവഴി,
    നന്ദി മാഷെ.

    krishnakumar513,
    നന്ദി സുഹൃത്തെ.

    Echmukutty,
    ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
    നന്ദി എച്മു.

    c.v.thankappan,chullikattil.blogspot.com,
    വിശദമായ വായനക്കും അഭിപ്രായത്തിനും
    നന്ദി മാഷെ.
    ബ്ലോഗ്‌ തുറക്കാന്‍ പ്രയാസം സംഭവിക്കുന്നു എന്ന് മാറ്റാരും പറഞ്ഞ് കാണാത്തതിനാല്‍
    അവിടെ സിസ്റ്റത്തിലെ എന്തെങ്കിലും സെറ്റിംഗ്സ് ആകാം പ്രശ്നം എന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  39. ഹൃദ്യമായ കഥ പറച്ചില്‍...

    ഇരുട്ടിന്റെ മറവിലുള്ള ഇത്തരം ഒളിച്ചോട്ടങ്ങളോക്കെ നമുക്കു ചുറ്റും നടക്കുന്നതു തന്നെ . തങ്ങള്‍ നീതി ചെയ്തിടത്ത് മക്കള്‍ അനീതി ചെയ്യുന്നത് മാതാപിതാക്കള്‍ പിന്തുണ നല്‍കുന്നു..

    മൂല്യബോധത്തില്‍ തലമുറകള്‍ തമ്മിലുള്ള വിടവുകൂടി രേഖപ്പെടുത്തുന്നു ഈ കഥ....

    അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  40. മടുപ്പില്ലാത്ത ഒരു നല്ല വായന സമ്മാനിച്ചു .. നല്ല ശൈലി ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  41. ഇഷ്ടമുള്ള എഴുത്ത് കയ്യില്‍ കിട്ടിയ സന്തോഷം അറിയിയ്ക്കട്ടെ..

    വിഷയം സംഭവത്തെ മാത്രമല്ല കാലത്തേയും ചൂണ്ടി കാണിയ്ക്കുന്നൂ...!

    അഭിനന്ദനങ്ങള്‍ ട്ടൊ...ഈ ശൈലി ഇഷ്ടമാണ്‍..!

    മറുപടിഇല്ലാതാക്കൂ
  42. ഒരു സംശയോല്ല്യ...കാലഘട്ടത്തിനു ചേര്‍ന്ന കഥ.

    മറുപടിഇല്ലാതാക്കൂ
  43. കാലത്തിനൊപ്പം മാറുന്ന മനുഷ്യന്‍റെ കാഴ്ചപാടുകള്‍.......
    നല്ല കഥ. ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  44. ഒളിച്ചോട്ടത്തിന്റെ അവസ്ഥാന്തരങ്ങള്‍ കയ്യടക്കത്തോടെ
    അവതരിപ്പിച്ചിരിക്കുന്നു ഇവിടെ ...ഒരുപാട് ചിന്തനീയായ കഥ.
    അഭിനന്ദനങ്ങള്‍ മാഷേ

    മറുപടിഇല്ലാതാക്കൂ
  45. കഥ ഇഷ്ടപ്പെട്ടു മാഷേ.. ആശംസകൾ !

    മറുപടിഇല്ലാതാക്കൂ
  46. തന്നിലും ഇളയ കീഴാള ജാതിക്കാരെ അംഗീകരിക്കാനുള്ള വൈഷ്യമം..
    ജനറേഷൻ ഗ്യാപ് ...
    എല്ലാം തൊട്ടുതൊടീച്ച് ...
    നമ്മുടെ നാട്ടുഭാഷയിൽ നന്നായി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ...
    ഭായിയുടെ മറ്റു കഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കഥക്ക് അക്ഷരതെറ്റുകളടക്കം ( പട്ടിയെപ്പോലെ കുരച്ച്‌ , ബൊതല്യാണ്ട്..)
    ധാരാളം പോരായമകളൂണ്ട് കേട്ടൊ ഭായ്.

    മറുപടിഇല്ലാതാക്കൂ
  47. എങ്ങുമെത്താത്ത ഒളിച്ചോട്ടത്തിന്റെ കാലഭേദം നാടന്‍ ശൈലിയില്‍ ആസ്വാദ്യകരമാക്കി ..!
    നന്നായിട്ടുണ്ട് റാംജി ജീ..

    മറുപടിഇല്ലാതാക്കൂ
  48. റാംജി ഭായിക്ക് ആദ്യം തന്നെ പുതുവര്‍ഷാശംസകള്‍ !
    ഈ കഥ ഞാന്‍ രണ്ടു പ്രാവശ്യം വായിച്ചു ..

    ഒളിച്ചോട്ടം എന്ന തലകെട്ട് ആയാലും , ഈ കഥ വായിച്ചു തുടങ്ങിയപ്പോള്‍ ഒരു നല്ല പര്യവസാനം ആവും എന്നാ വിചാരിച്ചത് ....

    മറുപടിഇല്ലാതാക്കൂ
  49. ആദ്യ കമന്റില്‍ പറഞ്ഞ പോലെ കാലബോധമില്ലാത്ത..... പൂപ്പലേ വിട, പായലേ വിട.ഈ പുതിയ ഒളിച്ചോട്ടം കൊള്ളാം!. റാംജി അസ്സലായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  50. എല്ലാവരും ഒളിച്ചോടുകയാണ്.. അച്ഛനും അമ്മയും മകനും മകനും ഭർത്താവും ഭാര്യയും കാമുകനും കാമുകിയുമെല്ലാം.. എല്ലാവരും എല്ലാവരിൽ നിന്നും ഒളിച്ചോടുകയാണ്.. !!

    മറുപടിഇല്ലാതാക്കൂ
  51. Pradeep Kumar,
    നീതിയും അനീതിയും ഏതാണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം കൂടിക്കുഴഞ്ഞിരിക്കുന്നു.
    നന്ദി മാഷെ.

    Rishad,
    നന്ദി റിഷാദ്.

    വര്ഷിണി* വിനോദിനി,
    സംഭവവും കാലവും ഒന്നുചെരുമ്പോള്‍ ചിലപ്പോഴൊക്കെ അംഗീകരിക്കാന്‍ ആവാത്ത കാര്യങ്ങള്‍ സംഭവിക്കുന്നു.
    നന്ദി വര്ഷിണി.

    sherriff kottarakara,
    നന്ദി ഷെരിഫിക്ക.

    Varun Aroli,
    നന്ദി വരുണ്‍.

    റശീദ് പുന്നശ്ശേരി,
    രൂപം മാറുന്ന ഒളിച്ചോട്ടങ്ങള്‍.
    നന്ദി മാഷെ.

    moideen angadimugar,
    നന്ദി സുഹൃത്തെ.

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATT,
    സംസാര ഭാഷ എഴുതുമ്പോള്‍ അക്ഷരങ്ങള്ക്ക് മാറ്റം വരുത്തിയതാണ്. അങ്ങിനെയാണ് പല അക്ഷരങ്ങളും സംസാരത്തില്‍ വരുന്നത് പോലെ ആക്കിയത്. പിന്നെ മുരളിയേട്ടാ, മാറ്റ് കഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര വന്നില്ല എന്ന് വരുന്നത് എന്റെ മാറ്റ് കഥകളില്‍ മുരളിയേട്ടന് കൂടുതല്‍ ഇഷ്ടപ്പെട്ടതുമായി താരതമ്യം ചെയ്യുമ്പോഴാണ്. സന്ദര്ഭങ്ങളും സംഭവങ്ങളും വേറെ വേറെ ആയതിനാല്‍ സ്വാഭാവികമായും സംഭവിക്കാവുന്നത്. ഇനിയും ഒന്നുകൂടി വായിച്ച് തോന്നുന്ന പോരായ്മകള്‍ എനിക്ക് മെയില്‍ ചെയ്യാമോ മുരളിയേട്ടാ.
    വളരെ നന്ദി മുരളിയേട്ടാ.

    ishaqh ഇസ്‌ഹാക്,
    നന്ദി ഇസ്ഹാക്ക്.

    siya,
    നമ്മള്‍ എപ്പോഴും നല്ലത് മാത്രം ആഗ്രഹിക്കുന്നത് കൊണ്ടാണ് എല്ലാം നന്നായി അവസാനിക്കണം എന്ന് കരുതുന്നത്. പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. നല്ലത് മാത്രം ആഗ്രഹിക്കുമ്പോഴും ഇഷ്ടമില്ലെന്കിലും മാറ്റ് പലതും നമ്മള്‍ സ്വീകരിക്കേണ്ടി വരുന്നു.
    നന്ദി സിയാ.

    Mohamedkutty മുഹമ്മദുകുട്ടി,
    നന്ദി കുട്ടിക്ക.

    മറുപടിഇല്ലാതാക്കൂ
  52. കാലം വളരെ മാറിയിരിക്കുന്നു,മനുഷ്യന്റെ മനസ്സുകളും... എത്രമാത്രം പുരോഗമിച്ചു എന്ന് കരുതിയാലും സ്വന്തം കാര്യം വരുമ്പോള്‍ എല്ലാരും സ്വാര്‍ഥരാണ് .. സ്വന്തം കാര്യം സിന്താബാദ്‌. മറ്റുള്ളവരുടെ കാര്യം പിന്നെ നോക്കാം എന്ന നയം വ്യക്തമാക്കും ..!!
    താന്‍ ചെയ്ത തെറ്റ് മകന്‍ ആവര്‍ത്തിയ്ക്കുന്നത് കണ്ടപ്പോള്‍ സഹിയ്ക്കാത്ത 'ഡാഡി'..വ്യത്യസ്തമായി ചിന്ടിക്കുന്ന മകന്‍ രണ്ടും മനോഹരമായി ...രണ്ട് തലമുറകളുടെ വ്യത്യസ്ത ചിന്തകള്‍..
    കഥയുടെ അന്ത്യം കൊള്ളാം...എല്ലാത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടം ...അവനവനിൽ നിന്നും ഒളിച്ചോടുവാനുള്ള അവസരങ്ങൾ ആരും സൃഷ്ടിക്കാതിരിക്കട്ടെ .. !!
    ആദിമുതല്‍ അവസാനം വരെ ഒഴുക്കോടെ വായിക്കാന്‍ സാധിക്കുന്ന നല്ല കഥയാണ് ...നന്നായി പറഞ്ഞു

    മറുപടിഇല്ലാതാക്കൂ
  53. കൊള്ളാം. പരിചിതമായ റാംജി ടച്ച് ഉള്ള കഥ. ഇതിനു തൊട്ടുമുമ്പെഴുതിയ 'ജയലക്ഷ്മി'യുടെ കഥയേക്കാള്‍ ഏറെ നല്ലത്.

    മറുപടിഇല്ലാതാക്കൂ
  54. സൗഹൃദം നിലനിർത്തേണ്ടത്‌ രണ്ടുപേരുടേയും ഉത്തരവാദിത്വമാണ്‌ അതിന്‌ വിഘാതമായി വരുന്ന സംഭവങ്ങളെ ഇല്ലായ്മ ചെയ്യാൻ അവളും ബാദ്ധ്യസ്ഥയാണ്‌.
    ഒരു വരിയിലൂടെ ഒരുപാടു തലങ്ങള്‍ സ്പര്‍ശിച്ചു പുതിയ കാലത്തിന്റെ സൌഹൃധങ്ങള്‍ക്ക് അവര്‍ കല്പിക്കുന്ന നിയമങ്ങളും അതിരുകളും .സൌഹൃദം അത് തന്നെ ആയി ഇരിക്കുന്നതാണ് നല്ലതു.
    കഥ അല്പം ചിന്തിപ്പിച്ചു, കുഴഞ്ഞു മറിഞ്ഞ ഒരു ചിന്തയെ വളരെ ലാഘവത്തോടെ അവതരിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
  55. കഥ നന്നായി ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  56. രണ്ട് വ്യത്യസ്ത തലങ്ങളിലുള്ള ഒളിച്ചോട്ടങ്ങളിലൂടെ രണ്ട് തലമുറയെ ഭംഗിയായി അവതരിപ്പിച്ചു.

    നല്ല കഥ, അഭിനന്ദനങ്ങള്‍.....

    മറുപടിഇല്ലാതാക്കൂ
  57. നന്നായിപ്പറഞ്ഞ കഥ. ഒത്തിരി അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  58. ‘ഒളിച്ചോട്ടം തുടരുന്നു’ എന്ന ശീർഷകം പ്രശംസനീയം. സംഭാഷണമെല്ലാം നിർത്തി കിടക്കാൻ പോകുന്നതുമുതൽ വിമാനത്താവളത്തിലേയ്ക്ക് കാറിൽ യാത്രയാകുന്നതുവരെയുള്ള തീരുമാനമെടുക്കലൊഴിവാക്കിയിട്ടുള്ളത് പ്രസക്തമായ രചനാഗുണത്തെ എടുത്തുകാട്ടി. നല്ല ആശയവും അവതരണവും. അനുമോദനങ്ങൾ....

    മറുപടിഇല്ലാതാക്കൂ
  59. സഹയാത്രികന്‍ I majeedalloor said...,
    ഏറ്റവും എളുപ്പമാണ് ഒളിച്ചോട്ടം.
    നന്ദി സുഹൃത്തെ.

    kochumol(കുങ്കുമം),
    ഒളിച്ചോട്ടം അവസാനിപ്പിക്കുകയും കാര്യങ്ങള്‍ നേരെ തീരുമാനിക്കുകയും ചെയ്യുന്ന ഒരവസ്ഥ തന്നെയാണ് വരേണ്ടിയിയിരിക്കുന്നത്.
    നന്ദി കൊച്ചുമോള്‍.

    കൊച്ചു കൊച്ചീച്ചി ,
    നന്ദി സുഹൃത്തെ

    AFRICAN MALLU ,
    സൌഹൃദത്തെ സൗഹൃദം മാത്രമായി കാണാത്തിടത്താണ് പ്രശ്നങ്ങള്‍ സംഭവിക്കുന്നത്. അവിടെ സുഹൃത്തുക്കളും മറ്റുള്ളവരും ഒരുപോലെ കാര്യങ്ങളെ സമീപിക്കെണ്ടിയിരിക്കുന്നു.
    നന്ദി സുഹൃത്തെ.

    anurag,
    നന്ദി അനുരാഗ്.

    മനോജ് കെ.ഭാസ്കര്‍,
    നന്ദി മനോജ്‌.

    എം.അഷ്റഫ്.,
    നന്ദി സുഹൃത്തെ.

    വി.എ || V.A,
    നന്ദി മാഷെ

    മറുപടിഇല്ലാതാക്കൂ
  60. നല്ല കഥ...അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  61. മനസ്സിലുള്ളത് കുറിക്കുന്നു..കഥയുടെ അന്ത്യം മാത്രമാണ് ഇഷ്ടപ്പെട്ടത്

    മറുപടിഇല്ലാതാക്കൂ
  62. അല്പം താമസിച്ചു.
    അതിനോടകം ധാരാളം പേര്‍ കഥയേയും അതിലെ ആശയത്തെയും അവരെ സ്വാധീനിച്ച വിധത്തെയും അറിയിച്ചു കഴിഞ്ഞിരിക്കുന്നു. ഏറെക്കുറെ എന്റെയും അഭിപ്രായവും അതൊക്കെ തന്നെയാണ്.

    എങ്കിലും, പുതു തലമുറയെ പ്രധിനിധീകരിക്കുന്ന അപ്പുവിനു വര്‍ത്തമാന കാലത്തെ വേഗതയില്‍ ഇളവു അനുവദിക്കുന്ന പ്രവണത പലരുടെയും അഭിപ്രായങ്ങളിലൂടെ വായിക്കാനാകുന്നു. അതെത്രകണ്ട് ശരിയായ ഒരു സമീപനമാണ്..? മൂല്യമെന്നത്: അതിലെ നല്ലതും തിയ്യതും പ്രകൃത്യാ തന്നെ മനുഷ്യ കുലത്തിന് നല്ല ബോദ്ധ്യമുള്ളതാണ് എന്നിരിക്കെ ഇത്തരം സന്ധി ചെയ്യലുകള്‍ നമ്മിലും ഒരു അപ്പു ജീവിക്കുന്നു എന്നതുകൊണ്ടും കൂടിയാണ് എന്നാണു എന്റെ അഭിപ്രായം.

    കൃത്യമായ പുരുഷ മേധാവിത്ത മനസ്സാണ് ആ 'കൊല്ലത്തി'പ്പെണ്ണിനെ ഇരയാക്കിയത്. സ്വാഭാവിക നീതിയുടെ സ്ഥാനത്തു ചൂഷക വ്യവസ്ഥകള്‍ സ്വയം സ്ഥാപിച്ചുകൊണ്ടാണ് ഇത്തരം മേധാവിത്തം എക്കാലവും തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചു പോന്നിട്ടുള്ളത്. ഇവിടെ അപ്പുവും, അപ്പുവിനു കാലത്തിന്റെ ഇളവു അനുവദിക്കുന്ന വര്‍ത്തമാനവും അതേ ചൂഷക വ്യവസ്ഥയുടെ നാവും ശരീരവുമാണ്. ഒരുപക്ഷെ, ആത്മാവ് ഉപേക്ഷിച്ചു പോയ കേവലമുടലുകള്‍ മാത്രം. ഏതൊരു മാറ്റത്തിന്റെ ആനുകൂല്യത്തിലും അനുവദിക്കാനാവാത്ത ഏകപക്ഷീയമായ ഒരു തീരുമാനവും അക്കാരണം കൊണ്ടുതന്നെ കടുത്ത നീതി നിഷേധവുമാണ് അപ്പുവും അപ്പുവിന്റെ കുടുംബവും.

    വീണ്ടും... കാണാം.
    സ്നേഹ സലാം.

    മറുപടിഇല്ലാതാക്കൂ
  63. ഈ പോസ്റ്റ്‌ വന്ന ഉടനെ തന്നെ ഞാന്‍ വായിച്ചിരുന്നു. കീ ബോറ്‍ഡില്‍ ചില പ്രശ്നം കാരണം കമെന്‌റടിക്കാന്‍ കഴിഞ്ഞില്ല. വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളെ ധിക്കരിച്ച്‌ കൊണ്‌ടുള്ളവരൊന്നും പൂറ്‍ണ്ണാര്‍ത്ഥത്തില്‍ വിജയം കൈവരിച്ചവരല്ല. കുടുംബ ബന്ധം സ്ഥാപിക്കുന്നതിന്‌ ജാതിയും മതവും പ്രശ്നമാണെങ്കിലും പ്രണയത്തിന്‌ അവ ഒരു പ്രശ്നമേ അല്ല. കാമ കേളികള്‍ക്കും ! ഈ കഥയിലൂടേ നിഴലിച്ച്‌ കാണുന്നത്‌ പഴയ ചിന്തയും പുതിയ ചിന്തയും തമ്മിലുള്ള വ്യത്യാസമാണ്‌. ജനറേഷന്‍ ഗ്യാപ്പ്‌... പല തിന്‍മകളും നന്‍മകളായോ, തിന്‍മയെന്ന് തോന്നാത്ത വിധത്തിലോ പരിണാമം പ്രാപിച്ചിരിക്കുന്നു. സൌഹൃദം സഹൃദത്തിന്‌റെ അര്‍ഥങ്ങള്‍ അറിഞ്ഞ്‌ കൊണ്‌ട്‌ തന്നെ മുന്നോട്ട്‌ പോയാല്‍ ഈ ജാതി പ്രശ്നങ്ങളില്‍ നിന്ന് മോചിതരാവാം. കഥ മൊത്തത്തില്‍ വായനാ സുഖം നല്‍കി. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  64. കഥ വായിച്ചു. നല്ല പ്രമേയം. ഏതാനും കഥാപാത്രങ്ങളിലൂടെ മനുഷ്യരുടെ ചിന്തകളുടെ വ്യത്യസ്ഥ തലങ്ങള്‍ കൈകാര്യം ചെയ്യുന്ന കഥ.

    സ്വന്തം മകന്റെ കാര്യം വന്നപ്പോള്‍ തന്‍റെ പൂര്‍വകാലം വിസ്മരിക്കുന്ന അപ്പു. സൌഹൃദത്തിന്റെ അതിര്‍ വരമ്പുകള്‍ കാക്കേണ്ടത്‌ താനല്ലെന്ന് പറയുന്ന മകന്‍. ഇവര്‍ക്കിടയില്‍ നിസ്സഹായയാകുന്ന സുനന്ദ. വീട്ടുകാരുടെ നിശ്ചയപ്രകാരം നടത്തിയ വിവാഹമായിട്ടും ജീവിതം പരാജയമായി മാറിയ മഞ്ജു. എല്ലാവരും ഉള്‍ക്കൊള്ളുന്ന കഥ നാം കണ്ടു പരിചയമുള്ള ജീവിത പരിസരത്തു നിന്നു തന്നെ.

    മറുപടിഇല്ലാതാക്കൂ
  65. പഴയ കാലത്തിലെ തീവ്രപ്രണയത്തില്‍ നിന്നും ലിവിങ് ടുഗദറിലേക്ക് കാലം നമ്മെ പറിച്ചു നടുന്ന അവസ്ഥ നന്നായി വരച്ചു കാട്ടി. എന്തുകൊണ്ടോ ഇന്നിന്റെ തലമുറ ആവേശത്തോടെ ഏറ്റുപിടിക്കുന്ന ലിവിങ് ടുഗദറിനെ ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ പക്ഷെ, രസകരമായ സംഭവം നമ്മള്‍ ചെയ്ത അതേ സംഭവം നമ്മുടെ മക്കള്‍ ചെയ്യുമ്പോള്‍ ക്ഷുഭിതരാവുന്ന മാതാപിതാക്കന്മാരുടെ അവസ്ഥയാണ്. പണ്ടോരിക്കല്‍ എന്റെ അച്ഛന്‍ ഒരു റിലേറ്റീവിനോട് നാളെ ഒരു കാലത്ത് നീ ഇപ്പോള്‍ ഞാന്‍ പറഞ്ഞത് പോലെയാവും നിന്റെ മക്കളോടും പറയുക എന്ന് ഇതേ പോലുള്ള ഒരു അവസരത്തില്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു..
    കഥ നന്നായി അവതരിപ്പിച്ചു റാംജി

    മറുപടിഇല്ലാതാക്കൂ
  66. sangeetha,
    നന്ദി സംഗീത.

    viddiman,
    മനസ്സിലുള്ളത് തന്നെയാണ് കുറിക്കേണ്ടത്. അപ്പൊഴേ അതിന്റെ ശരിയായ വശം മനസ്സിലാക്കാന്‍ കഴിയു. വായിക്കുമ്പോള്‍ അവനവന് തോന്നുന്ന കാര്യം. അതാണ്‌ അഭിപ്രായം.
    വളരെ നന്ദി സുഹൃത്തെ.

    നാമൂസ്,
    വളരെ വിശദമായ വിലയിരുത്തലിനു നന്ദി നാമൂസ്‌.
    എനിക്ക് തോന്നുന്നത് ഇവിടെ ഒരു കീഴ്പ്പെടുത്തല്‍ സംഭവിക്കുന്നില്ല എന്നാണ്. പിന്നെ അതിലെ നീതിയും ന്യായവും ആണ് പ്രശ്നമായി തീരുന്നത്. അവിടെ ഒരു നിര്‍വ്വചനം സാധ്യമാണോ? കാരണം സെക്സിനെക്കുറിച്ച സങ്കല്പ്പ്ങ്ങള്‍ ഒരു തീരത്ത്‌ അടുക്കാതിരിക്കുന്ന ഈ കാലത്ത്‌. പഴയ ചിന്തകളും പുതിയ ഭാവങ്ങളും തമ്മില്‍ ഒരു മത്സരം എന്ന് വേണമെങ്കില്‍ പറയാം എന്നല്ലാതെ. ഒരു കീഴ്പ്പെടുത്തലില്‍ കൂടെ അല്ലാതെ സംഭവിക്കുന്നതിനെ എങ്ങിനെയാണ് നാം കാണേണ്ടത് എന്ന് വരുന്നില്ലേ? അത്തരം ചില എന്റെ ചിന്തകളായിരുന്നു ഉണ്ണിയും ‘കരുവാത്തിപ്പെണ്ണും. നാമുസിന്റെ അഭിപ്രായം കണ്ടപ്പോള്‍, അങ്ങിനെ ഒരു ചിന്തയിലേക്ക് വായന എത്തി എന്ന് കണ്ടതില്‍ വളരെ സന്തോഷം.

    Mohiyudheen Thootha ,
    പലതും നന്മയോ തിന്മയോ എന്ന് തിരിച്ചറിയാന്‍ പറ്റാതെ കുഴഞ്ഞു മറിഞ്ഞിരിക്കുന്നു എന്നത് തന്നെ ഇന്നത്തെ പ്രശനം. പല സംഭവങ്ങളിലും പ്രതികരിക്കാന്‍ വരെ കഴിയാതായിരിക്കുന്നത് ഈ തിരിച്ചറിയല്‍ മനസ്സിലാക്കാന്‍ പറ്റാത്തത് തന്നെ. വ്യവസ്ഥാപിത മാര്ഗ്ഗ്ങ്ങളെ ധിക്കരിച്ച്‌ കൊണ്‌ടുള്ളവരൊന്നും പൂറ്ണ്ണാര്ത്ഥ്ത്തില്‍ വിജയം കൈവരിച്ചവരല്ല എന്നത് ശരി തന്നെ എങ്കിലും വ്യവസ്ഥാപിത മാര്‍ഗങ്ങങ്ങളെ ധിക്കരിച്ചാണ് ചില മാറ്റങ്ങള്‍ കടന്നു വരുന്നത് എന്ന് തോന്നുന്നു.
    വിശദമാക്കിയ അഭിപ്രായത്തിനു വളരെ നന്ദി മോഹൈദീന്‍

    Akbar,
    നല്ല വാക്കുകള്ക്ക്
    നന്ദി അക്ബര്‍.

    Manoraj,
    അവനവന്റെ കാര്യം വരുമ്പോള്‍ പഴയതെല്ലാം മനപ്പൂര്‍വ്വം ഒളിക്കുന്ന, മറക്കുന്നുവെന്നു നടിക്കുന്ന മനുഷ്യന്റെ സ്വാര്ത്ഥ്ത. പണ്ടുള്ളവര്‍ പറഞ്ഞത്‌ പലതും ശരിയാണെന്ന് പിന്നീട് അനുഭവത്തിലൂടെ നാം മനസ്സിലാക്കുമ്പോഴും തുടര്ക്കഥ മാത്രമായി മാറുന്നു.
    നന്ദി മനു.

    മറുപടിഇല്ലാതാക്കൂ
  67. ആശംസകൾ..
    കഥ വായിച്ചു മതവും ജീവനും കൂടികുഴയുമ്പോൾ ഇങ്ങനെ തന്നെ .പക്ഷെ പല സിനിമകളിലും കണ്ടു മറന്ന കഥയായി പോയിയെന്നെനിക്കു തോന്നി.ക്ഷമിക്കുക

    മറുപടിഇല്ലാതാക്കൂ
  68. നല്ല കഥ. അപ്പുവിന്റെ പ്രതികരണം, മകന്റെ പുതിയ കാല നിലപാട്, മഞ്ചുവിന്റെ മനോഭാവം .. ഒക്കെ നന്നായി.സങ്ങതി അവളൊര്‌ മൊതലാ ... എന്ന് മഞ്ചുവിനെക്കൊണ്ട് പറയിപ്പിക്കേണ്ടായിരുന്നു, അത് ഒരു ആണിന്റെ ഭാഷയാണ്. ഏതായലും മലയാളിയുടെ മാറുന്ന മനോഭാവങ്ങൾ റാംജി നന്നായി ആവിഷ്ക്കരിച്ചു.

    മറുപടിഇല്ലാതാക്കൂ
  69. കഥ നന്നായി....മാറുന്ന മുഖങ്ങൾ..ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  70. സ്വാര്‍ത്ഥ ലോകത്തിന്റെ ഒരു സാധാരണ ചിത്രം നന്നായിരിക്കുന്നു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  71. നല്ല കഥ!
    പുതുവത്സരാശംസകള്‍!!!

    മറുപടിഇല്ലാതാക്കൂ
  72. മാറിയകാലത്തിന്റെ സദാചാരബോധം.
    മാറാത്ത ആളുകളുടെ സദാചാരബോധം.
    പുറം മാത്രം മാറുന്ന ആളുകള്‍.
    അങ്ങനെ പലതും പറയുന്ന കഥ

    മറുപടിഇല്ലാതാക്കൂ
  73. മനസ്സില്‍ തട്ടിയ ചെറുകഥ! വളരെ ഇഷ്ടപ്പെട്ടു :)

    മറുപടിഇല്ലാതാക്കൂ
  74. സങ്കൽ‌പ്പങ്ങൾ,
    കണ്ടത്‌ മറക്കുമ്പോള്‍ പുതിയതായി അവ തിരിച്ച് വരുമ്പോള്‍ ഓര്മ്മ്പ്പെടുത്തലുകള്‍ ആവശ്യമായി വരുന്നു.
    നന്ദി സുഹൃത്തെ.

    ശ്രീനാഥന്‍,
    അത് ആണിന്റെ ഭാഷ മാത്രമയല്ല ഞാന്‍ കണ്ടിട്ടുള്ളത്.
    നന്ദി മാഷെ.

    പഥികൻ,
    നന്ദി പഥികൻ.

    കൊമ്പന്‍,
    നന്ദി സുഹൃത്തെ.

    ramanika,
    നന്ദി മാഷെ.

    Sambath Kakkodi,
    നന്ദി സുഹൃത്തെ.

    Fousia R,
    ഒന്നും മാറുന്നില്ല. അങ്ങിനെ പറയുന്നതാണ്.
    നന്ദി ഫൌസിയ.

    മറുപടിഇല്ലാതാക്കൂ
  75. മാറുന്ന കാലത്തെ മാറാത്ത മനസ്സുകളെ,
    മാറിയ കാലത്തിന്റെ മാറിയ മുഖങ്ങളെ ഒക്കെ നന്നായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  76. മാഷെ കഥ ഇഷ്ടായി,
    പുതുവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  77. തലമുറകൾ മാറുമ്പോൾ ചിന്താഗതികളും മാറുന്നു..
    കഥ നന്നായി.
    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  78. സ്വന്തം കാര്യം വരുമ്പോ എല്ലാരുടെം ആദര്‍ശമെല്ലാം പമ്പ കടക്കും....ചിന്തിപ്പിച്ചു ഈ കഥ...

    മറുപടിഇല്ലാതാക്കൂ
  79. വ്വ്വാ‍ാ‍ാ‍ാവ് :)
    അല്ലേലും ഈ അപ്പേട്ടന്മാരൊക്കെ ഇങനന്ന്യാന്നെ. പണ്ട് നുമ്മ കുറേ ചെത്തീതല്ലാര്‍ന്നൊ, അപ്പൊ നുമ്മടെ മക്കളും ഒന്ന് ചെത്തട്ടേന്ന് കരുതി മാറി കൊട്ക്കൂല, കേറിയങ്ങ് ഒടക്കും. ഹും.
    കഥയങ് ഷ്ടപെട്ടു റാംജി.
    ന്നാലും ആ ചെറുക്കന്‍.......!!!
    തലമുറകള്‍ക്കിടയിലെ മാറ്റം എന്നതിനേക്കാളും, സംസ്കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസം. അതായിരിക്കാം ശരിയെന്ന് തോന്നണു.
    ആശംസോള്ട്ടാ :)

    മറുപടിഇല്ലാതാക്കൂ
  80. ഒളിച്ചോട്ടം ജീവിതത്തിന്റെ ഭാഗമായവര്‍ ഓടിക്കോണ്ടെയിരിക്കും .......................ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  81. സമൂഹത്തിലെ കെട്ടുവള്ളികള്‍ തന്നെ വിഷയം അല്ലെ. നാടന്‍ ചുവയില്‍ ഭംഗിയായ അവതരണം. മനുഷ്യന്‍ തീര്‍ക്കുന്ന വേലികള്‍ എടുത്തു ചാടാന്‍ വെമ്പുകയും ഇയ്യാം പാറ്റകളെ പോലെ ചിറകറ്റു വീഴുകയും ചെയ്യുന്ന ഇതിവൃത്തം എന്നും പ്രസക്തമാണ്. ബ്ലോഗിലെ വരകളുടെ മേന്മ പ്രത്യേകം എടുത്തു പറയേണ്ടവയാണ്.

    മറുപടിഇല്ലാതാക്കൂ
  82. നോക്കുകുത്തി,
    നന്ദി സുഹൃത്തെ.

    അനില്കുുമാര്‍ . സി. പി.,
    മനസ്സിലാക്കാന്‍ പ്രയാസപ്പെടുന്ന കാലത്തിന്റെ കാഴ്ചകള്‍.
    നന്ദി മാഷെ.

    വഴിപോക്കന്‍ | YK,
    നന്ദി സുഹൃത്തെ.

    അലി,
    നന്ദി അലി.

    ചാണ്ടിച്ചായന്‍,
    നന്ദി സുഹൃത്തെ.

    ചെറുത്*,
    നല്ല വാക്കുകള്ക്ക്്
    നന്ദി ചെറുതെ.

    മഹറൂഫ് പാട്ടില്ലത്ത്,
    നന്ദി സുഹൃത്തെ.

    Shukoor,
    അതെ. നമ്മള്‍ ചുറ്റും കാണുന്നത്.
    നന്ദി ഷുക്കൂര്‍

    മറുപടിഇല്ലാതാക്കൂ
  83. തലമുറകളുടെ കാഴ്ചപ്പാടുകളിലെ മാറ്റം നന്നായി ഫീല്‍ ചെയ്യുന്നുണ്ട് കഥയില്‍.

    മറുപടിഇല്ലാതാക്കൂ
  84. വൈകിപ്പോയി. എങ്കിലും സാരമില്ല.. വളരെ ചുരുക്കി പറഞ്ഞ നല്ലയൊരു കഥ. ഇത് ജെനറേഷന്‍ ഗ്യാപ്‌ ആണോ? അല്ല എന്നാണ് തോന്നുന്നത്. സാഹചര്യങ്ങളും പിന്തുടരുന്ന സംസ്കാരവും വരുത്തുന്ന മാറ്റം.

    മറുപടിഇല്ലാതാക്കൂ
  85. ഇത്തരം നല്ല പോസ്റ്റുകള്‍ക്ക് അഭിനന്ദനങ്ങള്‍ ചേട്ടാ

    മറുപടിഇല്ലാതാക്കൂ
  86. ഇന്നുകളെ നന്നായി അടയാളപെടുത്തിയിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  87. മനസ്സില്‍ നിന്നും ഒളിച്ചോടാന്‍ കഴിയാത്തവര്‍ എങ്ങോട്ട് ഓടിയിട്ടും കാര്യമില്ല ..കഥ നന്നായി

    മറുപടിഇല്ലാതാക്കൂ
  88. ഇന്നാണ് വായിക്കാന്‍ അവസരം വന്നത്.പുതു തലമുറയുടെ സൌഹൃദ ബന്ധങ്ങള്‍ ഏതെല്ലാം തലങ്ങളില്‍ വരെ എത്തി നില്‍ക്കുന്നു എന്ന ചിന്തയിലാണ് ഈ കഥ എന്നെ കൊണ്ട് വന്നു നിര്ര്തിയത് .അതിനു മുന്‍പ് കഥയില്‍ പറഞ്ഞെതെല്ലാം കണ്ടും കേട്ടും പഴകിയ സംഭവങ്ങള്‍ തന്നെ. പ്രേമിച്ചു കല്യാണം കഴിച്ചവരാണ് പിന്നീട് പ്രേമ ബന്ധങ്ങളെ കൂടുതല്‍ എതിര്‍ത്തു കണ്ടു വരുന്നത് .അത് സ്വാര്‍ത്ഥത കൊണ്ടാണ് ,പഴയതെല്ലാം മറന്നത് കൊണ്ടാണ് എന്നതരത്തില്‍ ചിന്തിക്കുന്നതില്‍ അപാകതയുണ്ട് എന്ന് തോന്നുന്നു ,പഴയതെല്ലാം /അനുഭവിച്ച കഷ്ടപ്പാടുകളും അവഗണനകളും നന്നായി ഓര്‍മ്മിക്കുന്നതു കൊണ്ട് കൂടിയാവാം ഒരാള്‍ തീര്‍ച്ചയായും പിന്നീട് അതിനെ എതിര്‍ക്കുന്നത്..ആഖ്യാനം കുറച്ചു കൂടി ഋജുവാക്കാം എന്നാണു അഭിപ്രായം .:)

    മറുപടിഇല്ലാതാക്കൂ
  89. മുകിൽ,
    നന്ദി മുകില്‍.

    Hashiq,
    വൈകിയൊന്നും ഇല്ല ഹാഷിക്കെ. എല്ലാത്തിനും സമയം കണ്ടെത്തെണ്ടേ ഓരോരുത്തര്ക്കുംദ.
    എല്ലാം കൂടി കൂടിച്ചേരുമ്പോള്‍ ഇങ്ങിനെ ഒക്കെ ആകാം.
    നന്ദി സുഹൃത്തെ.

    ജിത്തു,
    നന്ദി ജിത്തു.

    നികു കേച്ചേരി,
    നന്ദി സുഹൃത്തെ.

    ധനലക്ഷ്മി പി. വി.,
    ശരിയാണ്.
    നന്ദി ടീച്ചര്‍.

    രമേശ്‌ അരൂര്‍,
    പഴയതെല്ലാം ഓര്ത്തുൂകൊണ്ട് കൂടിയാവാം എന്നത് ഇവിടെ സംഭവിക്കുന്നില്ല. അത്തരത്തില്‍ സംഭവിക്കുന്നുണ്ട്. ഇവിടെ മറ്റൊരു കഥാപാത്രമാകുന്നു. മാഷുടെ നിര്ദേശങ്ങള്‍ ഓര്മ്മയില്‍ വെക്കുന്നു.
    വളരെ നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  90. കമന്റുകളില്‍ പറഞ്ഞിരിക്കുന്നത് തന്നെയാണ് എനിക്കും പറയാനുള്ളത് ..നന്നായി ,,

    മറുപടിഇല്ലാതാക്കൂ
  91. കഥ തുടരുമെന്ന് ആരും ഓർക്കാറില്ലല്ലോ. കൂടുതലും സംഭാഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞ ഈ ശൈലി ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  92. നീണ്ട കാലാവധിക്കു ശേഷമാണ് രാംജിയുടെ കഥ വായിക്കുന്നത്.അന്നത്തേതിനെക്കാള്‍ വാക്കുകള്‍ക്ക് തീഷ്ണതയും,വിഷയങ്ങള്‍ക്ക് ഗൌരവവും വന്നിരിക്കുന്നു................ഏതു ആദര്‍ശവാന്റെ ഉള്ളിലും "ഞാന്‍" ഉണര്‍ന്നിരിക്കുന്നു..അവസരം വരുമ്പോള്‍ "ഞാന്‍ "പുറത്തുചാടും................അഭിനന്ദനങ്ങള്‍............

    മറുപടിഇല്ലാതാക്കൂ
  93. നീണ്ട കാലാവധിക്കു ശേഷമാണ് രാംജിയുടെ കഥ വായിക്കുന്നത്.അന്നത്തേതിനെക്കാള്‍ വാക്കുകള്‍ക്ക് തീഷ്ണതയും,വിഷയങ്ങള്‍ക്ക് ഗൌരവവും വന്നിരിക്കുന്നു................ഏതു ആദര്‍ശവാന്റെ ഉള്ളിലും "ഞാന്‍" ഉണര്‍ന്നിരിക്കുന്നു..അവസരം വരുമ്പോള്‍ "ഞാന്‍ "പുറത്തുചാടും................അഭിനന്ദനങ്ങള്‍............

    മറുപടിഇല്ലാതാക്കൂ
  94. ഒത്തിരി ഇഷ്ടമായി .സ്വന്തം കാര്യം വരുമ്പോള്‍ എല്ലാവരും സ്വാര്‍ത്ഥരാകുന്നു.തങ്ങളുടെ ഭൂതകാലം മറന്നു പോകുന്നു .ചരിത്രം ആവര്‍ത്തിക്കുന്നു .അപ്പോള്‍ നാം എങ്ങനെയായിരുന്നു എന്നത് മറക്കുന്നു അല്ലെങ്കില്‍ അങ്ങെനെ നടിക്കുന്നു .ജീവിതത്തിന്‍റെ വൈകാരികതയും അനിച്ചിതത്വവും എല്ലാം തെളിയുന്ന ഒരു രചന .ആശംസകള്‍ .ഒപ്പം നന്ദിയും .

    മറുപടിഇല്ലാതാക്കൂ
  95. സ്വന്തം കാര്യലാഭത്തിന് വേണ്ടി മാത്രമാണ് ആദര്‍ശങ്ങള്‍. പിന്നെ ഒളിച്ചോട്ടങ്ങള്‍ മാത്രം.

    മറുപടിഇല്ലാതാക്കൂ
  96. എല്ലാ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....