1/10/10

ചാവാന്‍ വൈകുന്നവര്‍

01-10-2010



അയ്യേ..എന്തൊരു നാറ്റം.

മലമൂത്ര വിസര്‍ജ്യത്തിന്റേയും മറ്റ്‌ സുഗന്ധദ്രവ്യങ്ങളുടേയും സമ്മിശ്രമായ രൂക്ഷഗന്ധം കൊച്ചുവാര്‍ക്കപ്പുര വിട്ട്‌ പടികടന്ന്‌ റോഡിലേക്കിറങ്ങി ചിന്നിച്ചിതറി അന്തരീക്ഷത്തില്‍ ലയിച്ചൂകൊണ്ടിരുന്നു. ഈ നാറ്റമാണ്‌ റോഡിലൂടെ പൊകുന്നവര്‍ ആ വീടിനെ ശ്രദ്ധിക്കാന്‍ ഇടയാക്കിയത്‌.

അവിടെ ഭാര്യയും ഭര്‍ത്താവും കുഞ്ഞും ഭര്‍ത്താവിന്റെ അച്ഛനും മാത്രം. ഈ നാറ്റം ആ വീടിന്‌ ചുറ്റും പടര്‍ന്ന്‌ കിടക്കാന്‍ തുടങ്ങിയിട്ട്‌ ഒന്നര വര്‍ഷമായി. അവര്‍ക്കത്‌ ഒരു ശീലമായതിനാല്‍ വേറിട്ടൊരു തിരിച്ചറിയല്‍ ഇല്ലായിരുന്നു. പ്രത്യേകതകളില്ലാതെ ആ നാറ്റത്തെ ഒരു ദിനചര്യ പോലെ എന്നും അവര്‍ പിന്തുടര്‍ന്നിരുന്നു.

ഭര്‍ത്താവിന്റെ അച്ഛന്‍ കിടപ്പിലായിട്ട്‌ രണ്ട്‌ വര്‍ഷം കഴിയുന്നു. ഒന്നര വര്‍ഷമായി കിടന്നിടത്തുനിന്ന്‌ എഴുന്നേല്‍ക്കാന്‍ കഴിയാതായിട്ട്. തൂറലും മുള്ളലും കിടന്നിടത്ത്‌ തന്നെ. വര്‍ഷങ്ങളായി അച്ഛന്‍ ഉപയോഗിച്ചിരുന്ന കട്ടിലില്‍ തന്നെയാണ്‌ കിടപ്പ്‌. കട്ടിലിന്റെ അഴികള്‍ക്കെല്ലാം കറുത്ത നിറം. അത്‌ മരത്തിന്റെ നിറമായിരുന്നില്ല, ദീര്‍ഘനാളത്തെ ഉപയോഗം മൂലം അങ്ങിനെ ആയിത്തീര്‍ന്നതാണ്.  കട്ടില്‍ മാറ്റാന്‍ ആവത്‌ ശ്രമിച്ചിട്ടും അച്ഛന്‍ വഴങ്ങിയില്ല.

കിടപ്പിലായ ആദ്യനാളുകളില്‍ ഭര്‍ത്താവ്‌ ജോലിക്ക്‌ പൊകാതെ അച്ഛനെ നോക്കിയിരുന്നു. ക്രമേണ അച്ഛന്റെ കിടപ്പ്‌ ജീവിതത്തിന്റെ ഒരു ഭാഗമെന്ന തോന്നല്‍ സൃഷ്ടിച്ചു.

കിടന്നിടത്തുനിന്ന്‌ എഴുന്നേല്‍ക്കാന്‍ വയ്യതായപ്പോള്‍ അവളുടെ ജോലിഭാരം കൂടി. എഴുന്നേല്‍പിച്ചിരുത്തി പ്രാഥമിക കാര്യങ്ങള്‍‍ സാധിച്ചെടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ്‌ ആകെ കുഴങ്ങിയത്. ആദ്യമെല്ലാം അല്‍പം അറപ്പും വെറുപ്പും മനസ്സില്‍ തോന്നിയെങ്കിലും ഒന്നും പുറത്ത്‌ കാണിച്ചില്ല. പണിക്ക്‌ പോകാതെ കാത്തുകെട്ടിക്കിടന്ന്‌ ഭാര്യയെ സഹായിക്കാന്‍ അയാള്‍ക്കാകുമായിരുന്നില്ല. ഭര്‍ത്താവിന്റെ അച്ഛനെ പരിചരിക്കുന്നതില്‍ അവള്‍ക്കൊരു പ്രയാസവും ഇല്ലായിരുന്നു. സ്വന്തം പിതാവിന്‌ നല്‍കുന്ന ശുശ്രൂഷപോലെ കറയറ്റതായിരുന്നു.

കാലത്തെഴുന്നേറ്റാല്‍ ആദ്യം അച്ഛന്റെ മുറി അടിച്ച്‌ തുടച്ച്‌ വൃത്തിയാക്കിയിട്ടേ പല്ലുതേപ്പ്‌ പോലും നടത്തിയിരുന്നുള്ളു. ചന്തനത്തിരി കത്തിച്ചുവെച്ചാല്‍ മണം ഉണ്ടാകില്ലെന്ന ഭര്‍ത്താവിന്റെ വാക്ക്‌ അനുസരിച്ചു. അപ്പോള്‍ ഒരു മരണവീടിന്റെ മണമായി. പിന്നീടാണ്‌ ഡെറ്റോള്‍ ഉപയോഗിച്ച്‌ തുടങ്ങിയത്. ഒരാശുപത്രി മണം പരന്നെങ്കിലും അതൊരാശ്വാസമായി. പയ്യെപ്പയ്യെ ഡെറ്റോള്‍ മണത്തെ ഒതുക്കി രൂക്ഷഗന്ധം ഉയര്‍ന്ന്‌ വന്നു. അച്ഛന്റെ മുറിയിലെ ചുമരിനോട്‌ ചേര്‍ന്ന അലമാരയില്‍ എയര്‍ഫ്രഷ്നറിന്റെ ടിന്നുകള്‍ കുന്നുകൂടിയത്‌ അതേത്തുടര്‍ന്നാണ്. എന്ത്‌ ചെയ്താലും ഒരു പത്ത്‌ മിനിറ്റ്‌ കഴിയുമ്പോഴേക്കും എല്ലാം കൂടിച്ചേര്‍ന്ന്‌ ഒരു കുമ്മലായി അവശേഷിച്ചു.

സംസാരിക്കാന്‍കൂടി കഴിയാതായതോടെ എല്ലാം കണ്ടറിഞ്ഞ്‌ ചെയ്യേണ്ടതായി വന്നു. എല്ലാ ദിവസവും രാവിലെത്തന്നെ തുണികള്‍ മാറ്റി, ശരീരം മുഴുവന്‍ ചൂടുവെള്ളത്തില്‍ മുക്കിയ തുണി പിഴിഞ്ഞ്‌ തുടച്ച്‌, പൌഡര്‍ കുടഞ്ഞ്‌ പുറത്ത്‌ കടന്നാല്‍ തുണികള്‍ കുത്തിപ്പിഴിഞ്ഞ്‌ തോരയിട്ട്‌ വരുമ്പോഴേക്കും ഉച്ചയാകാറാകും.

ദിവസങ്ങള്‍‍ വളരുന്തോറും സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു. വീടിനകത്തേക്ക്‌ കയറുമ്പോള്‍ അനുഭവപ്പെടുന്ന മണമാണ്‌ പലരേയും പിന്തിരിപ്പിക്കുന്നതെന്ന്‌ അവര്‍ സംശയിച്ചു. ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യപോലും അകത്ത്‌ കയറുന്നത്‌ സാരിത്തലപ്പുകൊണ്ട്‌ മൂക്ക്‌ പൊത്തിയാണ്. സഹോദരന്‍ അന്യനാട്ടിലാണ്. ദോഷം പറയരുതല്ലൊ. മാസാമാസം അഞ്ഞൂറ്‌ രൂപ അച്ഛന്റെ ചിലവിനായി അവര്‍ തന്നുപോരുന്നുണ്ട്. പിന്നെ, സഹായിക്കാന്‍ വരാത്തത്‌ ജേഷ്ഠത്തിക്ക്‌ ഇതൊക്കെ അറപ്പായത്‌ കൊണ്ടാണ്. കഴിവതും വീടിന്റെ ഉമ്മറത്ത്‌ നിന്ന്‌ വല്ലപ്പോഴുമൊക്കെ വിശേഷങ്ങള്‍ തിരക്കാന്‍ അവര്‍ വരാറുണ്ട്‌.

രണ്ട്‌ പെണ്‍മക്കളേയും അധികം ദൂരത്തേക്കല്ല കെട്ടിച്ചയച്ചിരുന്നതെങ്കിലും വല്ലപ്പോഴുമാണ്‌. വരവ്. വന്നാല്‍ തന്നെ ഒരു രാത്രി പോലും ഇവിടെ തങ്ങാറില്ല. അച്ഛന്‍ കിടന്നിടത്ത്‌ തന്നെ കിടപ്പായതിന്‌ ശേഷമാണ്‌ തീരെ വരാതായത്. അതിനുമുന്‍പ്‌ വന്നാല്‍ ഒന്നുരണ്ട്‌ ദിവസമൊക്കെ തങ്ങാറുണ്ട്. നാട്ടുകാരെക്കൊണ്ട്‌ പറയിപ്പിക്കണ്ട എന്ന്‌ കരുതിയാണ്‌ ഇപ്പോഴത്തെ വരവുകള്‍..

താഴെ ഉള്ളവള്‍ എത്തിയാലുടന്‍ അച്ഛനെ നോക്കി ഒന്ന്‌ നെടുവീര്‍പ്പിടും. പിന്നെ നാത്തൂനോട്‌ എന്തെങ്കിലും കുശലം പറഞ്ഞ്‌ ജേഷ്ഠത്തിയുടെ വീട്ടിലേയ്ക്ക്‌ പോകും. പോകാന്‍ നേരമെ പിന്നെ തിരിച്ച്‌ വരു. കുറ്റം പറച്ചിലും ചീത്തവിളിയും കേക്കണ്ട എന്നത്‌ ഭാഗ്യം.

മൂത്തവളാണെങ്കില്‍ വന്നാലുടനെ അകവും പുറവും അടിച്ച്‌ വാരും. നേരത്തെ വൃത്തിയാക്കിയതാണെങ്കിലും അതാണ്‌ ആദ്യത്തെ പണി. പിന്നീട്‌ അച്ഛന്റെ മുറിയിലേക്ക്‌. കയറി മരുമകള്‍ കാലത്ത്‌ മാറ്റിയ തുണികളൊക്കെ നീക്കി വീണ്ടും പുതിയവ വിരിക്കും. ഒപ്പം പിറുപിറുക്കലിലൂടെ കുറ്റങ്ങള്‍ പുറത്ത്‌ ചാടിക്കൊണ്ടിരിക്കും.

"അമ്മായിക്കെന്താ പ്രാന്താ ഒറ്റക്കിരുന്ന്‌ ഭേ...ഭേന്നു പറയാന്‍..?"

"മോനിന്ന്‌ സ്ക്കൂളില്‍ പോയില്ലെ?"

"ഇന്ന്‌ ഞായറാഴ്ച്യാ.."

"മോനിപ്പോ ഏഴിലല്ലെ?"

"എട്ടിലാ"

"എന്തൊര്‌ നാറ്റാ അച്ചാച്ചന്റെ മുറീല്‌ മോനെ"

"തീട്ടത്തിനും മൂത്രത്തിനും പൊട്ട മണാ അമ്മായി. ഈ അച്ചാച്ചനെന്താ ചാവാത്തെ...?"

അവളോടിവന്ന്‌ മകന്റെ ചെവിക്ക്‌ പിടിച്ച്‌ പുറത്തേക്ക്‌ കൊണ്ടുപോയി. മൂത്തോരോട്‌ ഇങ്ങിന്യാ വര്‍ത്താനം പറയാന്ന്‌ ചോദിച്ച്‌ രണ്ടടിയും കൊടുത്തു.

വൈകുന്നേരത്തോടെ വെള്ളം നിറച്ച കിടക്കയില്‍ അച്ഛനെ കിടത്തി. അങ്ങിങ്ങ്‌ ശരീരത്തിലെ തൊലി പോയിരുന്നു. അവിടമെല്ലാം വ്രണം പോലെ പൌഡര്‍ കട്ടപിടിച്ച്‌ കിടന്നു. അങ്ങോട്ടും ഇങ്ങോട്ടും മറിച്ച്‌ കിടത്തുമ്പോള്‍ തൊലി നഷ്ടപ്പെടുന്നതിനാലാണ്‌ പലരുടേയും അഭിപ്രായം കണക്കിലെടുത്ത്‌ വെള്ളം നിറച്ച കിടക്ക വാങ്ങിയത്. പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ പലരും ഈ കിടക്ക കണ്ടിട്ടില്ലാത്തതിനാല്‍ അയല്‍‍വക്കക്കാരൊക്കെ സഹായത്തിന്‌ എത്തിയിരുന്നു.

"രണ്ട്‌ കൊല്ലത്തോളമായി ഈ കിടപ്പ്‌ തുടരുന്നു. ഇനിയും എത്രനാള്‍ കിടക്കുമെന്ന് അറിയില്ല. എത്ര സ്നേഹമെന്ന് പറഞ്ഞാലും എല്ലാത്തിനും ഒരു പരിധിയില്ലെ? അതുകൊണ്ട്‌ എനിക്ക്‌ തോന്നിയ ഒരു കാര്യം ഞാന്‍ പറയാം. വീടിനോട്‌ തൊട്ടുള്ള ആ മുറിയിലേക്ക്‌ മാറ്റുന്നതില്‍ എന്താ തകരാറ്‌?"

എല്ലാവരും കൂടിച്ചേര്‍ന്നപ്പോള്‍ സംസാരത്തിനിടയില്‍ അയല്‍വക്കക്കാരില്‍ ഒരു കാരണവര്‍ ചോദിച്ചു. ആ വീടിന്റെ അവസ്ഥ കണക്കിലെടുത്ത്‌ അതൊരു തെറ്റാണെന്ന് ആര്‍ക്കും തോന്നിയില്ല. സഹോദരന്റെ ഭാര്യയ്ക്കും പെണ്‍മക്കള്‍ക്കും എല്ലാവര്‍ക്കും ഉചിതമായ ഒരു പോംവഴിയായി തോന്നി അത്‌.

വീടിനോട്‌ ചേര്‍ന്ന് തന്നെ. പണ്ടതൊരു തൊഴുത്തായിരുന്നു. പിന്നീടതിനു മാറ്റങ്ങള്‍ വരുത്തി വരുത്തി ഇപ്പോഴവിടെ നല്ലൊരു മുറിയാക്കിയും  ബാക്കി ഭാഗം വിറക്‌ വെക്കാനായി കോണ്‍ക്രീറ്റ്‌ ചെയ്ത്‌ നന്നാക്കിയും ഇട്ടിട്ടുണ്ട്. മുറിയിലാണെങ്കില്‍ പ്രത്യേകിച്ച്‌ ഒന്നുമില്ല. പഴയ കാലത്ത്‌ ഉപയോഗിച്ചിരുന്ന കിണ്ടി, മൊന്ത, ഓട്ടുപാത്രങ്ങള്‍‍, ഉരുളി തുടങ്ങിയ ചില വസ്തുക്കള്‍ മാത്രമാണ്‌ അതിനകത്തുള്ളത്. പ്രതാപം നഷ്ടപ്പെട്ട പുരാവസ്തുക്കള്‍.

നേരം വൈകിയ രാത്രി, കിടക്കറയില്‍ വെച്ച്‌ അവള്‍ ഭര്‍ത്താവിനെ പകലുണ്ടായ തീരുമാനങ്ങളിലെ അതൃപ്തി അറിയിച്ചു.

"അച്ഛനെ മുറിയിലേക്ക്‌ മറ്റുന്നത്‌ എല്ലാര്‍ക്കും സഹായമാണെങ്കിലും അത്‌ അവസാനം വലിയ പരാതിയിലെ അവസാനിക്കു എന്നെനിക്ക്‌ തോന്നുന്നു."

"പരാതി പറയുന്നവരാണല്ലൊ തീരുമാനിച്ചത്. അപ്പോള്‍ പ്രശ്നമൊന്നും ഇല്ല."

"ഞാന്‍ പറഞ്ഞെന്ന് മാത്രം."

കാലത്തുതന്നെ മുറിയിലെ പഴയ സാധനങ്ങള്‍ മാറ്റി ചുമരുകള്‍ പെയിന്റ്‌ ചെയ്തു. നല്ലൊരു ഫാന്‍ ഫിറ്റ്‌ ചെയ്തു. ഉച്ചയോടെ പുതിയ മുറിയിലേക്ക്‌ അച്ഛനെ മാറ്റി. ഒരാഴ്ച കഴിയുന്നതിന്‌ മുന്‍പേ അവിടേയും ഇവിടേയും നിന്നുമായി കുശുകുശുപ്പുകള്‍ എത്തിത്തുടങ്ങി. തീരുമാനങ്ങള്‍ എടുത്തവരില്‍ നിന്ന് തന്നെ നിയന്ത്രണമില്ലാത്ത ആരോപണങ്ങള്‍‍ ഉതിര്‍ന്ന് വീണു.

കഷ്ടപ്പെട്ട്‌ വളര്‍ത്തി വലുതാക്കി ഓരോന്നിനേയും ഓരോ നിലക്ക്‌ എത്തിച്ച്‌ അവസാനം തളര്‍ന്ന് അവശനായ കാര്‍ന്നോരെ കെട്ട്യോനും കെട്ട്യോളും കൂടി നാല്‍ക്കാലിയെപ്പോലെ തൊഴുത്തിലേക്ക്‌ നടതള്ളി സുഖിച്ച്‌ വാഴുകയാണ്‌ എന്ന് കേട്ടതോടെ അവള്‍ മറ്റൊന്നും ആലോചിച്ചില്ല. അച്ഛനെ വീണ്ടും വീടിനകത്തേക്ക്‌ മാറ്റി.

ഇപ്പോള്‍ ശരീരം മുഴുവന്‍ നനഞ്ഞ തുണികൊണ്ട്‌ തുടയ്ക്കാന്‍ പോലും കഴിയുന്നില്ല. നേരിയതായി തൊടുമ്പോള്‍പോലും തൊടുന്ന ഭാഗത്തെ തൊലി പൊളിഞ്ഞ്‌ പോകുന്നു. വെറും എല്ലും തോലുമായ രൂപം. മരിക്കാന്‍ പോകുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു തരം ഭീതി പരത്തുന്ന ശബ്ദം തുറന്നിരിക്കുന്ന പല്ല് പോയ വായില്‍ നിന്ന് പുറത്ത്‌ വരുന്നുണ്ട്. ചെറിയൊരു അനക്കം മാത്രമായി അവശേഷിച്ചിട്ട്‌ നാളേറെയായി. പലരും മാറിമാറി വെള്ളം തൊട്ട്‌ കൊടുക്കുന്നെങ്കിലും നില അതേ പടി തുടരുന്നു.

രാത്രിയില്‍ രാമായണപാരായണവും തുടങ്ങി. മരണത്തെക്കുറിച്ച ഭാഗങ്ങള്‍ വായനയില്‍ വരുന്നതോടെ കിടപ്പിലായ രോഗി മരിക്കും എന്നതാണ് അതിന്‌ നിദാനമായുള്ളത്. അടച്ചു വെച്ചിരിക്കുന്ന പുസ്തകം കയ്യിലെടുത്ത് നിവര്ത്തുമ്പോള്‍ തുറന്നു വരുന്ന ഭാഗം മുതലാണ്‌ വായന തുടങ്ങുന്നത്. ഇനിയും ഈ കിടപ്പ്‌ തുടരാതെ മരിക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടായിരുന്നില്ല.

നേരം വെളുത്തപ്പോള്‍ അവളുടെ മകന്‌ സംശയങ്ങള്‍ ബാക്കിയായി. അവന്‍ അമ്മയുടെ അരികിലെത്തി.

"ഇന്നലെ രാത്രി എന്തിനാമ്മേ രാമായണം വായിച്ചെ?"

"അതിനി എല്ലാ ദിവസവും വായിക്കും. അച്ചാച്ചന്‌ സുഖവും സന്തോഷവും ആയി മരിക്കാന്‍ വേണ്ടിയാണ്‌."

"അപ്പോഴെന്ത്യെ നേര്‍ത്തെ വായിക്കാണ്ടിര്ന്നേ?"

"ഇപ്പോഴല്ലെ ആകെ വയ്യാതായത്‌?"

"അതൊന്നുല്ല. ഇനിക്കറിയാ. അച്ചാച്ചനെ വേഗം കൊല്ലാന്‍ വേണ്ടിയാ വായിക്കുന്നേന്ന്. പുസ്തകം വായിച്ചാലൊന്നും അച്ചാച്ചന്‍ ചാവ്‌ല്യ. അതിലും നല്ലത്‌ ഒറക്ക ഗുളിക കൊടുക്കുന്നതാ. അല്ലെങ്കിലും ഇങ്ങിനെ കെടന്ന്‍ട്ടെന്താ കാര്യം? വെര്‍തെ നാറാന്നല്ലാതെ."

അവന്‍ കളിക്കാനായി ഓടിപ്പോയി.

(ഇത്തരം അവസ്ഥയില്‍ ദയാവധത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ എന്നിടത്തേക്കുള്ള ചിന്തയിലേക്കാണ് ഞാന്‍ പറഞ്ഞു വന്നത്. ആരും അത്തരത്തില്‍ അഭിപ്രായം പറഞ്ഞു കണ്ടില്ല. എല്ലാരും ഇത്തരം ഒരവസ്ഥയില്‍ മനസ്സില്‍ അദ്ദേഹത്തിന്റെ മരണം ആഗ്രഹിക്കുന്നു എന്നത്‌ സത്യം. അത് അംഗീകരിക്കാന്‍ സാധിക്കുന്നില്ല എന്നതും നേര്. ഇത്തരം ചിന്തകളിലേക്കാണ് ഈ കഥ ഞാന്‍ അവതരിപ്പിച്ചത്‌. ഒരു സങ്കട കഥ എന്ന് മാത്രമായി ചുരുക്കരുത്.)

92 അഭിപ്രായങ്ങൾ:

  1. പഴയകാല ജീവിത രീതിയും കുടുംബ ബന്ധങ്ങളും പഴയത് പോലെ ചിന്തിക്കുമ്പോള്‍, പുത്തന്‍ തലമുറ ഇപ്പോഴത്തെ കുടുംബ ബന്ധങ്ങള്‍ നേരില്‍ കണ്ട് പുറത്ത്‌ വരുന്ന ചിന്തകളും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ രണ്ടു വിഭാഗത്തിന്റെയും ചിന്തകളുടെ പൊരുള്‍ വ്യത്യസ്ഥ രീതിയിലാണെന്കിലും ഒന്നാകുന്നില്ലേ എന്ന ഒരു തോന്നല്‍...

    മറുപടിഇല്ലാതാക്കൂ
  2. പോറ്റീ വളര്‍ത്തി എന്നോക്കെ പറയാമെന്നേയുള്ളു
    എന്നു വച്ച് ഈ തരത്തില്‍ ശുശ്രൂഷിക്കുന്നത്
    മക്കള്‍ക്കും, മരുമക്കള്‍ക്കും പ്രയാസമാവും...
    "ചാവാന്‍ വൈകുന്നവര്‍"-
    പച്ചയായ ഒരു സത്യത്തെ വളച്ചുകെട്ടില്ലാതെ പറഞ്ഞു...
    സ്വന്തം കാര്യമെങ്കിലും തനിയെ നിര്‍വ്വഹിക്കാന്‍ വയ്യതായാല്‍ കിടക്കരുത്,ആരേയും കിടത്തരുതേ ദൈവമെ! .

    മറുപടിഇല്ലാതാക്കൂ
  3. രാംജി, ചിന്തിപ്പിക്കുന്ന കഥ.
    ആ കുട്ടിയുടെ ചില കമന്റുകള്‍ വല്ലാതെ അസ്വസ്ഥമാക്കുന്നു.
    വായനക്കാരില്‍ എന്തെങ്കിലും ഒരു വികാരം ഉണര്‍ത്താന്‍ കഴിയുന്നു എന്നതാണ് ‌ രാംജി കഥകളുടെ പ്രസക്തിയും.
    അഥവാ കഥ വായനക്കാരുമായി സംവദിക്കുന്നു.

    സസ്നേഹം
    വഴിപോക്കന്‍

    മറുപടിഇല്ലാതാക്കൂ
  4. അതെ രാംജി,ഇത് മനുഷ്യൻ നിസ്സഹായനായി പോകുന്ന ഒരവസ്ഥ, സ്നേഹത്തെക്കുറിച്ച് പ്രസംഗിക്കുന്നതു പോലെ എളുപ്പമല്ല, അവസാനകാലത്ത് നരകിക്കുന്നവരെ ശുശ്രൂഷിക്കൽ! പണ്ട് ഇതൊരു ഉത്തരവാദിത്വമായി തോന്നിയിരുന്നു ആളുകൾക്ക്, ഇന്ന് വല്ലാത്ത ശല്യവും. ഇത്തരമൊരു വീഷയം തുറന്ന് നന്നായി അവതരിപ്പിച്ചിരിക്കുന്നു ഈ കഥയിൽ, അഭിനന്ദനം

    മറുപടിഇല്ലാതാക്കൂ
  5. വേദനിപ്പിക്കുന്ന മനുഷ്യന്റെ ചില അവസ്ഥകള്‍ .ഈ അവസ്ഥ ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെ ,റാംജി സാബ്‌

    മറുപടിഇല്ലാതാക്കൂ
  6. ഒരു പാട് കാലം കിടപ്പിലായാല്‍ ഇത് തന്നെ എല്ലാവരുടെയും അവസ്ഥ.
    മുതിര്‍ന്നവര്‍ മനസ്സില്‍ വിചാരിക്കുന്നു. കുട്ടികള്‍ തിരിച്ചറിവില്ലാതെ പറഞ്ഞുപോകുന്നു.
    നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  7. മനുഷ്യാവസ്ഥകള്‍ എത്ര കഷ്ടമാണ് പലപ്പോഴും പരിഹാരം പോലും പറയനാവത്തത് ..

    മറുപടിഇല്ലാതാക്കൂ
  8. ഓ...എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല...ആ കൊച്ചുകുട്ടിയുടെ ചോദ്യം നെഞ്ചില്‍ കുത്തിക്കയറിയിരിക്കുന്നു...കര്‍മവും, പ്രായോഗികതയും തമ്മിലുള്ള ഒരു ഒളിച്ചുകളി...
    റാംജി...എങ്ങനെ അഭിനന്ദിക്കണമെന്ന് എനിക്കറിയില്ല....വാക്കുകള്‍ക്കു അതീതം....

    മറുപടിഇല്ലാതാക്കൂ
  9. നല്ല കഥ ,നന്നായി അവതരിപ്പിച്ചിരിക്കുന്നു .

    മറുപടിഇല്ലാതാക്കൂ
  10. മാണിക്യം,
    ആദ്യ അഭിപ്രായത്തിന് ആദ്യമേ നന്ദി ചേച്ചി.
    കിടത്തരുതല്ലേ എന്ന് തന്നെ എല്ലാരും ആത്മാര്ത്ഥമമായി ആഗ്രഹിക്കുന്നു. എന്നിട്ടും എല്ലായിടത്തും സംഭവിച്ച് പോകുന്നു. ഇതെകുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണു എന്റെ ഒരു തോന്നല്‍.

    വഴിപോക്കന്‍,
    ഇത്തരം കാര്യങ്ങളില്‍ എല്ലാരും ചിന്തിക്കണം എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
    നന്ദി സുഹൃത്തെ.

    ശ്രീനാഥന്‍,
    അതെ. അതാണ്‌ സത്യം. എല്ലാം പറയാന്‍ എളുപ്പമാണ്. പ്രാവര്ത്തിതകമായി ഓരോന്നിനും ശ്രമിക്കുമ്പോഴാണ് അതിന്റെ നേരായ രൂപം തെളിയുന്നത്. ഇതില്‍ തന്നെ മുറിയിലേക്ക്‌ മാറ്റുന്ന സംഭവം തന്നെ ഉദാഹരണും.
    നന്ദി മാഷെ.

    perooran ,
    നന്ദി സുഹൃത്തെ.

    ÐIV▲RΣTT▲Ñ ,
    ഇപ്പോള്‍ കുട്ടികളുടെ വാക്കുകളാണ് പ്രായോഗികമായി വരുന്നത് എന്ന് തോന്നിപ്പോകുന്നു.
    നന്ദി ദിവാരേട്ടാ.

    the man to walk with ,
    മനുഷ്യന്‍ നിസ്സഹായനായി പകച്ചു നില്ക്കുന്ന അവസ്ഥ.
    നന്ദി സുഹൃത്തെ.

    ചാണ്ടിക്കുഞ്ഞ്,
    സത്യം സുഹൃത്തെ. ഒരുതരം ഒളിച്ചു കളിയില്‍ വെറുതെ കുറ്റപ്പെടുത്തലുകള്‍ കേള്ക്കേണ്ടി വരുന്നവര്‍. കുട്ടികളുടെ ചില വാക്കുകള്‍ പ്രായോഗികമായി ശരിവെക്കുന്ന രീതിയിലേക്ക്‌ മാറുന്നു.
    നന്ദി സുഹൃത്തെ.

    ഉമേഷ്‌ പിലിക്കൊട് ,
    വായനക്ക് നന്ദി ഉമേഷ്‌.

    Renjith ,
    നന്ദി രഞ്ജിത്.

    മറുപടിഇല്ലാതാക്കൂ
  11. കിടത്തി നരകിപ്പിക്കാതെ മോളോട്ടു എടുക്കണേ ദൈവമേ..എന്ന് പലരുടെയും പ്രാര്‍ഥനയില്‍ കേള്‍ക്കാറുണ്ട്..
    ഇത് വായിച്ചപ്പോഴാണ് അതിനെ വ്യാപ്തി കൂടുതല്‍ അറിയുന്നത്..
    റാംജി സര്‍..നല്ലത് പോലെ പറഞ്ഞിരിക്കുന്നു..സത്യവും,നിസ്സഹായതയും..കുട്ടിത്തവും..എല്ലാമെല്ലാം..

    മറുപടിഇല്ലാതാക്കൂ
  12. വേദനിപ്പിക്കുന്ന ഈ അവസ്ഥ ആര്‍ക്കും വരുത്തല്ലേ...

    മറുപടിഇല്ലാതാക്കൂ
  13. പ്രിയ രാംജി അങ്ങയുടെ ഈ കഥക്ക്‌

    "പ്രതാപം നഷ്ടപ്പെട്ട പുരാവസ്തുക്കള്‍"

    എന്ന റ്റയ്റ്റിൽ കൂടുതൽ ഇണങ്ങുമെന്ന് കരുതുന്നു.

    നാന്നായ്‌ എഴുതി ഒരു നല്ല മരുമകളെക്കുറിച്ച്‌

    ആശംസകൾ






    പ്രതാപം നഷ്ടപ്പെട്ട പുരാവസ്തുക്കള്‍.

    മറുപടിഇല്ലാതാക്കൂ
  14. സത്യത്തില്‍ ആ വീടുക്കാരുടെ അവസ്ഥ
    ആലോചിക്കാന്‍ പോലും കഴിയുന്നില്ല
    ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കാനും ഭാഗ്യം വേണം
    വളരെ ഇഷ്ട്ടപെട്ടു

    മറുപടിഇല്ലാതാക്കൂ
  15. വളരെ നല്ല കഥ ...അഭിനന്ദനങ്ങള്‍ റാംജി സര്‍ ... അയാള്‍ മരണപ്പെട്ടതിനു ശേഷമുള്ള മക്കളുടെ പ്രകടനങ്ങളും പറച്ചിലുകളും കൂടി ഉള്‍പ്പെടുത്താമായിരുന്നു ...

    മറുപടിഇല്ലാതാക്കൂ
  16. മനുഷ്യന്‍ നിസ്സഹായനാകുന്നിടത് കാരുണ്യം കൂടി നഷ്ട്ടപെട്ടാല്‍...!
    വളരെ നന്നായി അവതരിപ്പിച്ചു റാംജി.

    മറുപടിഇല്ലാതാക്കൂ
  17. വളരെ ജീവിത ഗന്ധിയായ കഥ.

    മറുപടിഇല്ലാതാക്കൂ
  18. വയസ്സായ ,നിസ്സഹായാവസ്ഥയിലായ,നരകയാതന അനുഭവിക്കുന്ന സ്വന്തം ബന്ധുജനങ്ങളുടെ പല സ്ഥിതികളും പണ്ട് നേരിട്ട് കണ്ടതിന്റെ നേർക്കാഴ്ച്ചകളായിരുന്നു ...
    ഈ എഴുത്തിൽ മുഴുവൻ കാണാൻ കഴിഞ്ഞത് !

    യു.കെയിലെ വളരെ ഹൈ-ടെക് നിലവാരത്തിലുള്ള ഇവിടത്തെ നേഴ്സിങ്ങ് ഹോമുകളിൽ ചാവാൻ വൈകുന്ന ഇത്തരം അന്തേവാസികളെ സ്വന്തം മാതാപിതാക്കളെപ്പോലെ ശ്രൂഷീച്ചുകൊണ്ടിരിക്കുന്നവരിൽ മുക്കാൽ ഭാഗവും മലയാളികൾ തന്നെയാണ് കേട്ടൊ റാംജി ഭായ്.

    മറുപടിഇല്ലാതാക്കൂ
  19. റാംജി,
    എന്നെത്തെയും പോലെ അതീവ ജാഗ്രതയോടെ കഥയെ സമീപിച്ചതിന് , ഒരു നല്ല കഥ സമ്മാനിച്ചതിന് നന്ദി.
    അഭിനന്ദനങ്ങള്‍..!!

    മറുപടിഇല്ലാതാക്കൂ
  20. എല്ലാവരെയും ഒരു വൈകുന്നേരം കാത്തിരിപ്പുണ്ട്.... അനിവാര്യമായ ആ അവസ്ഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു... പുതിയ തലമുറ അവരുടെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയുന്നു.... അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  21. മാണിക്യം ചേച്ചി പറഞ്ഞ പോലെത്തന്നെ പ്രാര്‍ത്ഥിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  22. എല്ലാ വീട്ടിലും നടക്കുന്ന, ഏവർക്കും അനുഭവപ്പെടുന്ന അനുഭവം സുന്ദരമായി കാണിച്ചു. അഭിനന്ദനങ്ങൾ.......

    മറുപടിഇല്ലാതാക്കൂ
  23. വേദനിപ്പിക്കുന്ന സത്യം. അല്ലാതെന്തു പറയാൻ!

    മറുപടിഇല്ലാതാക്കൂ
  24. ജീവിതകാലം മുഴുവൻ‘നല്ല മരണം തരണേ ദൈവമേ’ എന്നു പ്രാർത്ഥിക്കാം.

    മറുപടിഇല്ലാതാക്കൂ
  25. യാഥാര്‍ത്ഥ്യങ്ങളോട് പൂര്‍ണമായും അടുത്തു നില്‍ക്കുന്ന കഥ. പിന്നെ, ഇന്നത്ഥെ കാലത്ത് ഇതുപോലെ ഒരു മകളേയൊ, മര്രുമകളേയോ ഒക്കെ കിട്ടുന്നവര്‍ പുണ്യം ചെയ്തവര്‍ ആവണം.

    ദയാവധം ഇത്തരം കേസുകളെങ്കിലും അര്‍ഹിക്കുന്നു എന്നതും സത്യം.

    മറുപടിഇല്ലാതാക്കൂ
  26. ഉറക്കഗുളിക കൊടുക്കാം....ഈ സമൂഹത്തിനാകെ ....ഉറങ്ങട്ടെ ......സുഹുര്‍തെ..നാം അവരെ ഉണര്‍ത്തണ്ട ....ഉറക്കം നടിക്കുന്നവരെ എന്തു ചെയ്യാന്‍

    മറുപടിഇല്ലാതാക്കൂ
  27. ഇങ്ങനെ കിടപ്പിലാവുന്നവരെ മാത്രം നോക്കാനായി പ്രത്യേക സംവിധാനങ്ങളാണ് വേണ്ടത്.

    മറുപടിഇല്ലാതാക്കൂ
  28. നന്നായി എഴുതി.
    അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  29. ഇവിടെ പറഞ്ഞത് മുഴുവന്‍ വേദനിപ്പിക്കുന്ന സത്യങ്ങളാ.. അമ്മ മരിക്കാന്‍ കാത്തിരിക്കുന്ന ഒരു കുടുംബത്തെ നേരില്‍ അറിയാം എനിക്ക്. അവര്‍ക്കത് ആരോടും പറയുന്നതില്‍ മടിയുമില്ല.. ദയാവധം... അത് അംഗീകാരമില്ലല്ലോ റാംജി

    മറുപടിഇല്ലാതാക്കൂ
  30. വിശ്വാസപരമായും വ്യക്തിപരമായും ദയാവധത്തോട്‌ യോജിക്കാന്‍ പറ്റില്ല.
    ഇതുപോലുള്ള അവസ്ഥ ആര്‍ക്കും വരരുതേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന.
    കഥ നന്നായി റാംജീ.
    കഥയിലെ ചോദ്യവും ചര്‍ച്ചയാകട്ടെ

    മറുപടിഇല്ലാതാക്കൂ
  31. സ്വന്തം അമ്മ ഏവര്‍ക്കും ദൈവത്തിന്റെ പ്രതിരൂപമാണ്‌. എന്നിട്ടു പോലും, അമ്മ മരിച്ചപ്പോള്‍ ദുഃഖിക്കാതിരുന്ന ഒരു മകനാണ്‌ ഞാന്‍.
    സംസാരശേഷി, കാഴ്ചശക്തി, ചലനശേഷി എന്നിങ്ങനെ ഓരോന്നായി നഷ്ടപ്പെട്ട് വര്‍ഷങ്ങളോളം.........
    ശ്രീ അനില്‍കുമാര്‍ പറഞ്ഞപോലെ ഒരു മരുമകളെ (ഏടത്തി) കിട്ടാനുള്ള ഭാഗ്യം അമ്മക്ക്‌ ഉണ്ടായിരുന്നു എന്നത് മാത്രം ഒരാശ്വാസം.
    അസഹ്യമായ വേദനയുമായി, പ്രതീക്ഷകള്‍ ഒന്നും ഇല്ലാതെ, ഒന്ന് കൊന്നു തരൂ എന്നു യാചിക്കുന്നവര്‍ക്കു പോലും ദയാവധം അനുവദിക്കപ്പെടുന്നില്ല. ദുരുപയോഗത്തിന്‍‌റെ ഭയാനകവശം നിയമജ്ഞര്‍‌ കണക്കിലെടുക്കുന്നുണ്ടാവണം!

    മറുപടിഇല്ലാതാക്കൂ
  32. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  33. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  34. ഇങ്ങനെയുള്ള കേസുകള് ദയാവധം അര്ഹിയ്ക്കുന്നു.എന്നാല് ദൈവം തന്ന ജീവനെടുക്കാന്‍ നമുക്കൊരിയ്ക്കലും അവകാശമില്ല. നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  35. ഇങ്ങനെ കിടന്നു പോകരുതേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന

    മറുപടിഇല്ലാതാക്കൂ
  36. നമുക്ക് ചുറ്റും നടക്കുന്ന നഗ്നമായ സത്യങ്ങളെ പൊടിപ്പും തൊങ്ങലും ചേര്‍ക്കാത്ത പച്ചയായ ഭാഷയില്‍ സ്വതസിദ്ധമായ ശൈലിയില്‍ ഭംഗിയായി അവതരിപ്പിച്ചപ്പോള്‍ നല്ലൊരു കഥയ്ക്കുമപ്പുറം മഹത്തായ ഗുണപാഠമായി ജ്വലിച്ചു നില്‍ക്കുന്നു . അവിടെ കഥാകാരന്‍ മാനുഷികതലങ്ങളില്‍
    മറ്റൊരു മാനം കൈവരിക്കുന്നു . അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  37. നല്ല കഥ,
    ഇന്നും നടന്നുകൊണ്ടിരിക്കുന്ന കഥ ,രാമായണം വായിക്കുന്നത്‌ ആളെ കൊല്ലുവാനാണെന്ന് പുതിയ അറിവാണ്...........

    മറുപടിഇല്ലാതാക്കൂ
  38. vedanikkunna manushyarude paksham manoharamayi, aardramayi paranjirikkunnu..... aaashamsakal...........

    മറുപടിഇല്ലാതാക്കൂ
  39. വളരെ വേദനാജനകമാണ് ഈ അവസ്ഥ. അത്തരം ഒരു ഗതി വരാതിരിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കാം.

    മറുപടിഇല്ലാതാക്കൂ
  40. junaith,
    കിടക്കുന്നവര്‍ മാത്രമല്ല, പരിചരിക്കുന്നവരും ഒരുപോലെ വിഷമിക്കുന്നു. അതിനെന്തു വഴി എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത് എന്ന് തോന്നുന്നു.
    നന്ദി ജുനൈത്.

    Jishad Cronic,
    വരുത്തല്ലേ എന്ന് നമുക്ക്‌ ആഗ്രഹിക്കാം, വന്നാല്‍ ഇപ്പോഴത്തെ ചുറ്റുപാടില്‍ നമുക്ക്‌ എന്ത് ചെയ്യാന്‍ കഴിയും എന്നാണു നാം കാണേണ്ടത്.
    നന്ദി ജിഷാദ്.

    ManzoorAluvila,
    മന്സൂoര്‍ പറഞ്ഞത്‌ തന്നെ നല്ലത്. “പ്രതാപം നഷ്ടപ്പെട്ട പുരാവസ്തുക്കള്‍” എന്നത് തന്നെ നല്ല പേര്. ഞാന്‍ ഇതില്‍ ഉദേശിച്ചത് വൈകുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ചിന്തയിലേക്ക് കൊണ്ടുവരണം എന്നാണ്.
    നന്ദി മാഷെ.

    ramanika,
    നന്ദി രമണിക.

    ആചാര്യന്‍,
    നന്ദി ആചാര്യന്‍.

    വരയും വരിയും : സിബു നൂറനാട്,
    നന്ദി സിബു.

    Sukanya,
    നന്ദി സുകന്യ.

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം
    BILATTHIPATTANAM,
    ഇത്തരം പോംവഴിയെക്കുറിച്ചുള്ള അഭിപ്രായങ്ങലായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. ഇന്നത്തെ നമ്മുടെ കുടുംബ രീതിയില്‍ ഇനി ചെയ്യാന്‍ കഴിയുന്ന പരിഹാരങ്ങളെപ്പറ്റി ഈ കഥയെ ചുറ്റിപ്പറ്റി ഒരു ചിന്ത ഉണ്ടാകുക എന്നത്.
    നന്ദി മാഷെ.

    റ്റോംസ് കോനുമഠം ,
    കുറെ ആയി നമ്മള്‍ തമ്മില്‍ മിണ്ടിയിട്ട് അല്ലെ? കാണാം.
    നന്ദി ടോംസ്.

    thalayambalath ,
    നന്ദി സുഹൃത്തെ.

    ഷാ ,
    പ്രായോഗികമായ വശങ്ങളെക്കുറിച്ച് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നില്ലേ ഷാ?
    നന്ദി സുഹൃത്തെ.

    വി.എ || V.A ,
    നമ്മള്‍ നിത്യേന എല്ലാരും കണ്ടുകൊണ്ടിരിക്കുന്നത്. കണ്ടു നെടുവീര്പ്പ് ഇടുമ്പോഴും ആ അവസ്ഥയുടെ ആഴങ്ങളില്‍ നമ്മള്‍ ഇറങ്ങിച്ചെല്ലുന്നില്ല എന്ന ഒരു സംശയമാണ് ഈ കഥക്ക് ആധാരം.
    നന്ദി മാഷെ.

    Jiyas k pulloor ,
    നന്ദി സുഹൃത്തെ.

    ഇസ്മായില്‍ കുറുമ്പടി (shaisma@gmail.com) ,
    എന്താ ഒരു ഒഴിഞ്ഞു പോകുന്നത് പോലെ ഇസ്മായിലെ.
    നന്ദി ഇസ്മായില്‍.

    Typist | എഴുത്തുകാരി ,
    മാറുന്ന ജീവിത സാഹചര്യങ്ങളില്‍ വേറിട്ട ഒരു ചിന്ത വേണ്ടേ ചേച്ചി.
    നന്ദി ചേച്ചി.

    മുകിൽ,
    പ്രാര്ത്ഥ്നക്കപ്പുറത്തെക്കും നമ്മള്‍ ചിന്തിക്കെണ്ടേ മുകിലെ.
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  41. പരിഹാരം കാണണം എന്നാഗ്രഹിച്ചാലും ഇതുവരെ തീരുമാനം ആകാത്ത ഒരു കാര്യം ...ശരി എന്ന് എങ്ങനെ സമ്മതം മൂളും ...?ആ ദയനീയസ്ഥിതി കാണുമ്പോള്‍ ആരും പ്രാര്‍ഥിച്ചു പോകും അല്ലേ...?
    രാമായണം ചൊല്ലി കൊല്ലുന്നതിനേക്കാള്‍ നല്ലത് മറ്റേതെങ്കിലും മാര്‍ഗ്ഗം ആണെന്ന് തോന്നുന്നു .

    ഇതിനിടയില്‍ നരകയാതന അനുഭവിക്കുന്ന ഒരു മരുമകളെ ക്കൂടിമനസ്സില്‍ തട്ടും വിധം അവതരിപ്പിച്ചു.
    ഇന്നത്തെ കാലത്ത്...ആ മനോഭാവം ഉള്ളവര്‍ വിരലില്‍ എണ്ണാവുന്നത് മാത്രം ആണെങ്കിലും.

    ഇഷ്ടമായി.അഭിനന്ദനങ്ങള്‍.....!!

    മറുപടിഇല്ലാതാക്കൂ
  42. അനായാസേന മരണം അനാദൈന്യേന ജീവിതം ദേഹിമത് ക്രിപയാ ശംഭൊ ദ്വയേ ഭക്തഅചന്ചല: അനായാസമായ മരണം ദീനമില്ലാത്ത ജിവിതം നിന്നില് അചന്ചല ഭക്തനായ എനിക്ക് തന്നാലും ശംഭോ ശംകര ...
    ഇത്തരം അവസ്ഥ ആര്‍ക്കും വരുത്തരുതേ എന്ന് വൃഥാ പ്രാര്‍ത്ഥിക്കാം എന്നല്ലാതെ ഒരു കാര്യവുമില്ല .ഇന്നത്തെ ജീവിതരീതി ഒന്നുകില്‍ മധ്യവയസ്സില്‍ തന്നെ കൊഴിഞ്ഞ് പോകുന്നു .അല്ലാത്തവര്‍ ഇങ്ങനെ വൈകിഓടിക്കൊണ്ടിരിക്കുന്നു .പഴയകാലത്ത് ഇത്തരം അവസ്ഥകള്‍ കുറവായിരുന്നോ എന്ന് തീര്‍ത്ത് പറയാന്‍ കഴിയുമോന്നറിയില്ല .അന്നത്തെ ജീവിതരീതിയിലെ മാറ്റം ഈ അവസ്ഥയിലും ഉണ്ടായിരിക്കും .
    ചില അവസ്ഥകള്‍ കണ്ട് നേരത്തെ തോന്നിയിരുന്നു ദയാവധം നിലനിന്നിരുന്നെങ്കിലെന്ന് .പക്ഷേ ഇവിടെ അതിന് നിയമം അനുശാസിക്കുന്നില്ലല്ലോ .

    മറുപടിഇല്ലാതാക്കൂ
  43. അനില്കുെമാര്‍. സി.പി.,
    പുണ്യം തന്നെ. ഇത്തരം അവസ്ഥയില്‍ ദയാവധം എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ലെങ്കിലും നമ്മുടെ സമൂഹം എന്തെങ്കിലും ഒന്ന് കിട്ടിയാല്‍ അതില്‍ നിന്ന് എങ്ങിനെ നേട്ടങ്ങള്‍ ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നവരായിരിക്കുന്നു. അങ്ങിനെ വരുമ്പോള്‍ ഇതിനെ ദുരുപയോഗം നടത്തുവാനാണ് കൂടുതല്‍ സാദ്ധ്യത. ഇത്തരം വ്യക്തികളെ പരിപാലിക്കാന്‍ സമൂഹം അംഗീകരിക്കുന്ന ഒരു രീതി ഉരുത്തിരിയെണ്ടിയിരിക്കുന്നു എന്നതല്ലേ കൂടുതല്‍ അഭികാമ്യം.
    നല്ല ചിന്തകള്ക്ക് ‌ നന്ദി മാഷെ.

    ആയിരത്തിയൊന്നാംരാവ്,
    നന്ദി സുഹൃത്തെ.

    കുമാരന്‍ | kumaran,
    തീര്ത്തും ശരിയായ ഒരു നിര്ദേതശമാണ് കുമാരന്‍ പറഞ്ഞത്‌. അത്തരത്തില്‍ ഒരു രീതി ഇപ്പോഴത്തെ സാഹചര്യത്തില്‍ അനിവാര്യം എന്ന് തന്നെയാണ് ഞാനും കരുതുന്നത്.
    വളരെ നന്ദി കുമാരന്‍.

    Echmukutty,
    നന്ദി എച്മു.

    Manoraj,
    പെട്ടെന്നു ദയാവധം എന്നതിലേക്ക് മനുഷ്യനെ ചിന്തിപ്പിക്കുന്ന ഒരവസ്ഥയിലേക്ക്‌ കൊണ്ടുപോകാവുന്ന സംഭവമാണ് ഇത്. അപ്പോള്‍ അങ്ങിനെ ചിന്തിച്ച് പോകുന്നു എന്നേയുള്ളൂ. കുമാരന്‍ അഭിപ്രായപ്പെട്ടത്‌ പോലെ ഒന്ന് ഉയരെണ്ടിയിരിക്കുന്നു.
    നന്ദി മനു.

    ചെറുവാടി,
    ഇത്തരം ഒരവസ്ഥ വന്നു ചേരുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന ഒരു ചിന്ത ആണ് ദയാവധം എന്നതിലേക്ക് നയിക്കുന്നത്. അതാണ്‌ ശരിയായ വഴി എന്ന് അല്ല. ഇത്തരം സാഹചര്യത്തില്‍ വീടിനു പുറത്ത്‌ അവരെ പരിചരിക്കാന്‍ ഒരിടം, അതുണ്ടാവേണ്ടിയിരിക്കുന്നു എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
    നന്ദി ചെറുവാടി.

    Sajivan,
    അതെ, നിയമത്തിന്റെ ദുരുപയോഗം തന്നെ മുഖ്യമായി വരുന്നത്. പക്ഷെ എന്തെങ്കിലും ഒരു വഴിയെ കുറിച്ച് ചിന്തിക്കെണ്ടാതിന്റെ ആവശ്യകത വളരെയണു ഇപ്പോള്‍ എന്ന് തോന്നുന്നു.
    നന്ദി സജീവന്‍.

    കുസുമം ആര്‍ പുന്നപ്ര ,
    ജീവനെടുക്കാന്‍ നമുക്ക്‌ അവകാശമില്ല, പക്ഷെ ഇപ്പോഴത്തെ നമ്മുടെ ജീവിത ചുറ്റുപാടുകളില്‍ ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാന്‍ ഒരു വഴി നമ്മള്‍ ചിന്തിക്കണ്ടേ ടീച്ചര്‍.
    നന്ദി.

    ഒഴാക്കന്‍. ,
    വെറും പ്രാര്ത്ഥ്നയില്‍ ഒതുക്കിയോ ഒഴാക്കനെ.
    നന്ദി സുഹൃത്തെ.

    Abdulkader kodungallur ,
    ഒരു ചിന്തയിലേക്ക് നയിക്കുക എന്ന് ഞാന്‍ കരുതി.
    നല്ല വാക്കുകള്ക്ക്ന നന്ദി ഭായി.

    നാട്ടുവഴി,
    ഇത്തരം ഒരവസ്ഥയില്‍ അങ്ങിനെയും വിശ്വസിച്ച് പോകുന്നതില്‍ തെറ്റ് പറയാന്‍ കഴിയുമോ...
    നന്ദി ആശ.

    jayarajmurukkumpuzha ,
    നന്ദി സുഹൃത്തെ.

    തെച്ചിക്കോടന്‍ ,
    നന്ദി തെച്ചിക്കോടന്‍.

    മറുപടിഇല്ലാതാക്കൂ
  44. ഇന്നലെ ഏഷ്യനെറ്റില്‍ എഫ്.ഐ.ആര്‍ എന്ന പ്രേഗ്രാം കണ്ടു. വയസ്സായ ഒരു അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോവാന്‍ സമ്മതിക്കാത്ത മകനെ കുറിച്ച് അവസാനം പോലീസെത്തി അവരെ ആശുപത്രിയില്‍ കൊണ്ട് പോവുമ്പോഴും ആ അമ്മ പോലീസിനോട് പറയുന്നു മകനെ ഒന്നും ചെയ്യരുതെ എന്ന്. ഈ കഥ അതില്‍ നിന്നും തികച്ചും വിത്യാസമുള്ളത് തന്നെ. വയസ്സായി മറ്റുള്ളവര്‍ക്ക് ശല്യമായിതീരുമ്പോള്‍ സ്നേഹിച്ചിരുന്നവര്‍ എല്ലാം വെറുക്കാന്‍ തുടങ്ങിയാല്‍ ദയാവധത്തെ കുറിച്ച് ചിന്തിച്ചുകൂടെ എന്ന് റാംജി ചോദിക്കുന്നു. കുട്ടിക്കലത്ത് പടിച്ച “കാലനില്ലാ കാലം” എന്ന പദ്യമാണ് ഓര്‍മയില്‍ വന്നത് .

    മറുപടിഇല്ലാതാക്കൂ
  45. റാംജി ഭായി ,കഥയില്‍ അവസാനം എഴുതി ഇരിക്കുന്നത് ,ഞാന്‍ പല തവണ വായിച്ചു ,സത്യമായും ഞാന്‍ ഇതുപോലെ കിടന്നു പോയാല്‍ എന്നെ ആരെങ്കിലും ഒന്ന്‌ വേഗം കൊന്നു തരണം എന്ന് തന്നെ ഉറച്ച തീരുമാനം പക്ഷേ ആര് കൊല്ലും ?ആ ചോദ്യം , ഉത്തരമില്ലാതെ എന്നെ നോക്കി ചിരിക്കുന്നു ...

    എനിക്ക് വളരെ അടുത്ത് അറിയുന്ന ഒരു വീട്ടില്‍ ,ഇതുപോലെ ഒരു അമ്മച്ചി കുറച്ചു നാള്‍ കിടന്നു ,മരുമകള്‍ നല്ല പൊന്നു പോലെ ആ അമ്മയെ നോക്കി ,അമ്മായിഅമ്മ അവരോട് ചെയ്ത ക്രൂരത ഒന്നും മനസ്സില്‍ വയ്ക്കാതെ ,മരുമകളുടെ സ്നേഹം കണ്ണിരോടെ , ഏറ്റു വാങ്ങി സന്തോഷായി ആ അമ്മച്ചി മരിച്ചു .ഇപ്പോളും അമ്മായി അമ്മയുടെ,ശരീരം ,കഴുകി ,തുടച്ചു വൃത്തിയാക്കിയ കഥകള്‍ അവര് പറയും ,അത് കേള്‍ക്കുമ്പോള്‍ അവരൊക്കെ എത്ര ഭാഗ്യം ചെയ്തവര്‍ ആണ് എന്നും മനസ്സില്‍ തോന്നും .

    ബിലാത്തി പറഞ്ഞപോലെ ഇവിടെ വല്ല നഴ്സിംഗ് ഹോമില്‍ ആയിരുന്നാല്‍ ആരെങ്കിലും ,നോക്കുമായിരിക്കും ..എന്നാലും ആരും ഇതുപോലെ കിടന്നു പോകരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു

    കഥയുടെ ആഴം ,ചിന്തിപ്പിക്കുന്നത് തന്നെ.

    മറുപടിഇല്ലാതാക്കൂ
  46. ലീല എം ചന്ദ്രന്‍..,
    ശരി എന്ന് സമ്മതം മൂളാന്‍ ആര്ക്കും കഴിയില്ല. അത് തന്നെയാണ് ശരി. പക്ഷെ ഇത്തരം സന്ദര്ഭനങ്ങളില്‍ എല്ലാരും ചിന്തിക്കുന്നത് കിടപ്പില്‍ ആയവരുടെ സ്ഥിതിയെക്കുറിച്ച് മാത്രമാണ്. ആ വ്യക്തിയുടെ പരിചരണത്തിന് വേണ്ടി കഷ്ടപ്പെടുന്നവരുടെ കഷ്ടപ്പാടുകള്‍ ആരും ഓര്ക്കാ റില്ല. എന്ത് ചെയ്താലും കുറ്റങ്ങള്‍ മാത്രം ബാക്കി ആവുന്നു. ആരെങ്കിലും ഒരാള്‍ നോക്കാന്‍ തയ്യാറായാല്‍ മറ്റാരും തിരിഞ്ഞു നോക്കാത്ത അവസ്ഥ. ഇന്നത്തെ നമ്മുടെ അണുകുടുംബ രീതിയില്‍ വന്നു ഭവിക്കുന്ന ചില തകരാറുകള്‍. വീടിനു പുറത്തേക്ക്‌ പരിചരണം മാറ്റുന്ന കാര്യം ചില രാജ്യങ്ങളില്‍ ഉണ്ടെന്നു കേള്ക്കുനന്നുണ്ട്. അത്തരം ഒന്ന് നമ്മള്ക്കും നന്നാവില്ലേ?
    വിശദമായ അഭിപ്രായത്തിനു നന്ദി.

    ജീവി കരിവെള്ളൂര്‍,
    പഴയ കാലത്ത്‌ ഇത്തരം ദീര്ഘമായ കിടപ്പ് ഞാന്‍ അധികം കണ്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അത് ധാരാളമാനുതാനും. ജീവിതരീതി തന്നെ കാരണം. എന്തായാലും ഇപ്പോള്‍ സംഭവിക്കുന്നു എന്നത് വസ്തുതയാണ്. ഇപ്പോഴത്തെ കുടുംബ രീതിക്കനുസരിച്ചുള്ള ഒരു പരിഹാരം കണ്ടെത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് തന്നെയാണ് എന്റെ തോന്നല്‍.
    നന്ദി ജീവി.

    ഹംസ ,
    ഞാന്‍ അങ്ങിനെ വേണം എന്ന ചിന്ത അല്ല പറഞ്ഞത്‌. ഇത്തരം അവസ്ഥയില്‍ പെടെന്നു ചിന്തയില്‍ വരുന്നത് അതാണ്‌. അതാണ്‌ ശരിയായ മാര്ഗ്ഗം എന്ന് എനിക്കഭിപ്രായമില്ല. പക്ഷെ ഇപ്പോഴത്തെ ഈ അവസ്ഥ ആര്ക്കും ഒന്നും പറയാന്‍ കഴിയാത്ത ഒരു മേഖലയിലേക്ക്‌ നയിക്കുന്നില്ലേ. അങ്ങിനെ തുടര്ന്നാല്‍ അവസാനം എന്താവും എന്ന എന്റെ ഒരു ഭയമാണ് എന്നെക്കൊണ്ട് അങ്ങിനെ ചിന്തിപ്പിക്കുന്നത്. കാരണം കിടക്കുന്നവര്ക്കും നോക്കുന്നവര്ക്കുംങ ഒരുപോലെ പ്രയാസം മാത്രം ആവുമ്പോള്‍ നമ്മുടെ സമൂഹത്തിനു അംഗീകരിക്കാവുന്ന ഒരു രീതിയെക്കുറിച്ച് ആലോചിക്കണം എന്നാണ് എനിക്ക് തോന്നിയത്‌.
    നന്ദി ഹംസ.

    siya ,
    ബിലാത്തിയും കുമാരനും പറഞ്ഞത്‌ പോലുള്ള ഒരു ചിന്ത നമ്മുടെ സമൂഹത്തില്‍ ഉയര്ന്നു വരേണ്ടിയിരിക്കുന്നു. പ്രായമായവരെ എങ്ങിനെയും ഒഴിവാക്കി ഭാര്യയും കുഞ്ഞുമായി കഴിഞ്ഞുകൂടാം എന്ന ചിന്തക്ക് ഉപരിയായി കിടക്കുന്നവര്ക്കും നോക്കുന്നവര്ക്കും അധികം പ്രയാസമില്ലാതെ കഴിയാവുന്ന ഒരവസ്ഥ ഉണ്ടാകേണ്ടിയിരിക്കുന്നു. ദയാവധം എന്നത് പറയാന്‍ എളുപ്പമാണെങ്കിലും അതിനെ ആഴത്തില്‍ നോക്കുമ്പോള്‍ സിയയും മാറ്റ് പലരും അഭിപ്രായപ്പെട്ടത്‌ പോലെ അതിന്റെ പ്രായോഗികതയിലെ പാകപ്പിഴ തന്നെ വളരെ പ്രശ്നങ്ങള്‍ ശ്രുഷ്ടിക്കും.
    വിശദമായി അഭിപ്രായം പറഞ്ഞതിന് നന്ദി സിയ.

    മറുപടിഇല്ലാതാക്കൂ
  47. ഇന്ത്യയില്‍ ദയാവധം നിലവില്ലാത്തതിനാല്‍, ഇത്തരം ദുരിതം അനിഭവിക്കുന്നവരെ ദയാവധം നിയമ വിധേയമായ രാജ്യങ്ങളില്‍ എത്തിച്ച് ദയാവധം ഏര്‍പ്പെടുത്തുന്ന ഒരു സങ്കടനയെ കുറിച്ച് നമുക്ക് ചിന്തിക്കാവുന്നതാണ്..!!!

    റാംജീ, വളരെ വിത്യസ്തമായ ഒരു പ്രമേയമാണിത് .. അഭിനന്ദനങ്ങള്‍..
    കഥ വല്ലാണ്ട് ഫീല്‍ ചെയ്തു... ഒരു വലിയ ട്രാജഡി കഥ...

    ഇത്തരം സംഭവങ്ങളാണ് ദൈവത്തെ ഒരു ക്രൂരനായി കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നത്...?
    അങ്ങേര്‍ക്കു ഇതിന്റെ വല്ല ആവശ്യവുമുണ്ടോ?
    ആത്മഹത്യ ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥ എത്ര ക്രൂരമാനത്...?

    മറുപടിഇല്ലാതാക്കൂ
  48. റാംജീ, വേദനിപ്പിക്കുന്ന സത്യങ്ങള്‍ ആണെങ്കിലും നമുക്ക് ചുറ്റും ധാരാളമായി കാണാന്‍ കഴിയുന്നതും ആണ് ഇത്തരം അവസ്ഥകള്‍.മുതിര്‍ന്നവര്‍, രാമായണ വായനയിലൂടെയും മറ്റും കാണിക്കുമ്പോള്‍ നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ വളച്ചു കെട്ടില്ലാതെ നേരെ പറയുന്നു എന്നു മാത്രം.
    അപ്പോഴും ആരും ചിന്തിക്കാത്തത്,നാളെ തനിക്കും ഇതേ അവസ്ഥ വരാം എന്നതാണ്.ഏഴു വര്‍ഷത്തോളം കിടന്നകിടപ്പിലായിരുന്ന ഒരമ്മൂമ്മ ഞങ്ങള്‍ക്കുണ്ടായിരുന്നു.ആ ഏഴു വര്‍ഷങ്ങളിലും ഒരിക്കല്‍ പോലും അമ്മൂമ്മക്ക്‌ ബെഡ്സോര്‍ ഉണ്ടാവുകയോ വീട്ടില്‍ ഏതെങ്കിലും തരത്തിലെ ദുര്‍ഗന്ധങ്ങള്‍ ഉണ്ടായിരുന്നതോ ഇല്ല, കുഞ്ഞുങ്ങളെപ്പോലും ശുശ്രുഷയില്‍ പങ്കെടുപ്പിച്ചിരുന്നത്‌,ഭാവിയില്‍ സഹജീവികളോട് കാരുണ്യം വളര്‍ത്താനായിരിക്കണം എന്നത് ഇപ്പോള്‍ മനസിലാകുന്നു.

    മറുപടിഇല്ലാതാക്കൂ
  49. റാംജീ സൂപ്പര്‍ എന്റെ ബ്ലൊഗില്‍ കമ്മ്ന്റ് ചെയ്യുമോ
    എന്നിട്ടൊന്ന് ഫോള്ളോ ചെയ്യുമോ


    www.jithinraj.in

    മറുപടിഇല്ലാതാക്കൂ
  50. റാം ജീ :- ചിന്തിക്കാന്‍ കൂടി പേടി തോന്നുംവിധമുള്ള മനുഷ്യന്റെ ഈയൊരു അവസ്ഥ വളരെ നന്നായിട്ടു വരച്ചു കാട്ടിയതിനു അഭിനന്ദനങ്ങള്‍.... കൂടുതലൊന്നും പറയാനില്ല ... ഒരു സമാധാനത്തിനു വേണമെങ്കില്‍ ‘ഓരോരുത്തര്‍ക്കൂം വിധിച്ചിട്ടുള്ള വിധികളിലൊന്ന്’ എന്നു പറഞ്ഞു നെടുവീര്‍പ്പിടാം .... കാലം മാറിക്കൊണ്ടിരിക്കുന്നു ... ചിന്തകളും!! പഴമക്കാര്‍ തങ്ങളുടെ കഷ്ടപ്പാടിലുമുപരിയായിട്ട് കിടപ്പിലായവന്റെ അവസ്ഥയോര്‍ത്തിട്ടു അങ്ങിനെ ചിന്തിച്ചിട്ടുണ്ടെങ്കില്‍ .... തനിക്കു പ്രതികൂലമായതിനെ ഇല്ലാതാക്കുക എന്ന പുതുതലമുറയുടെ ചിന്തയും തമ്മില്‍ ഇത്തിരിയെങ്കില്ലും അന്തരമില്ലേ?!

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  51. വാര്‍ദ്ധക്യത്തില്‍ കിടപ്പിലാകുന്നവരുടെ ജീവിതം ദയാവധം വഴി അവസാനിപ്പിച്ച് മക്കളേയും ബന്ധുക്കളേയും ഫ്രീയാക്കുക ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല എന്നാണ്‌ എന്റെ അഭിപ്രായം. അത്തരം ആളുകളെ പരിചരികാനുള്ള സ്ഥാപനങ്ങളും സം‌വിധാനങ്ങളും ഉണ്ടാക്കുകയാണ്‌ സമൂഹം ചെയ്യേണ്ടത്. വാര്‍ദ്ധക്യത്തില്‍ പരിചരണം ആവശ്യമുള്ള ലക്ഷക്കണക്കിനാള്‍‌ക്കാര്‍ എല്ലാ കാലത്തും ഉണ്ടാവും. അവര്‍‌ക്കെല്ലാം ദയാവധം നല്‍കുക പ്രശ്നത്തിനു പരിഹാരമാകില്ലല്ലോ?

    ചിന്തിക്കേണ്ട വിഷയം. റാംജി എന്നെ വളരെയേറേ വിഷമിപ്പിക്കുന്ന ഒരു വിഷയമാണ്‌ ഇത്. നാട്ടില്‍ ഒറ്റക്ക് കഴിയുന്ന അച്ഛനമ്മമാരെ ഓര്‍‌ത്തു പോയി.

    ഇങ്ങിനെയൊരു വിഷയത്തെ ആസ്പദമാക്കി എഴുതിയ കഥ ഇഷ്ടമായിട്ടോ. ഒപ്പം വിഷമവും.

    മറുപടിഇല്ലാതാക്കൂ
  52. ഈ ചുറ്റുപാടില്‍ ആ വൃദ്ധന്‍ ചാവുന്നതല്ലേ നല്ലത്? ആര്‍ക്കാണ് ആ ജീവിതം വേണ്ടത്? അയാള്‍ക്ക് വേണ്ട, ചുറ്റുമുള്ളവര്‍ക്കും. പക്ഷെ ദയാവധം നല്‍കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഇവിടെ പരിതസ്ഥിതി ആണ് പ്രശ്നം. നമ്മള്‍ പ്രായോഗികമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പല വീടുകളിലും ഇങ്ങനെ ആര്‍ക്കും വേണ്ടാത്ത ജന്മങ്ങളെ നരകകിപ്പിക്കുന്നുനു. ഇതിനു വേണ്ടുന്നത് ഒരു "assisted living" പോലെയുള്ള സ്ഥാപനമാണ്‌. അത് താങ്ങാന്‍ എല്ലാവര്‍ക്കും കഴിയില്ല. ഗവണ്മെന്റ് സര്‍ക്കാര്‍ ആശുപത്രി കല്‍ നടത്തുന്നുണ്ടല്ലോ? അതുപോലെ ഇങ്ങനെയുള്ള ആളുകളെ കിടത്താന്‍ സംവിധാനവും ഉണ്ടാക്കിയാല്‍ അതൊരു ഏറ്റവും വല്യ കാര്യം ആയിരിക്കും.

    ഇപ്പോഴും കേള്‍ക്കാറുണ്ട്, അങ്ങേലെ കാര്‍ന്നോര്‍ കിടന്നു നരകിക്കുകയാണ് അവര്‍ പച്ചവെള്ളം കൊടുക്കില്ല എന്നൊക്കെ. നമ്മളും ഇതൊക്കെ തന്നെ ചെയ്യും. വൃദ്ധ സദനത്തില്‍ വിടുന്നവന്‍ മഹാ വൃത്തികെട്ടവന്‍, എന്നാല്‍ വീട്ടില്‍ ആര്‍ക്കും വേണ്ടാതെ നരകിപ്പിക്കുന്നതിനെക്കാള്‍ നല്ലത് അതാണെന്ന് തോന്നുന്നു. old age homes ഉം assisted living ഉം കൂടുതല്‍ വ്യാപകം ആവണം എന്നാണ് എന്റെ അഭിപ്രായം. എന്റെ വയസ്സാം കാലത്ത് ഞാന്‍ പുള്ളാരെ ബുദ്ധിമുട്ടിക്കില്ല എന്ന് എന്നേ തീരുമാനിച്ചു കഴിഞ്ഞു (അതിനു അവര്‍ നോക്കിയിട്ട് വേണ്ടേ!)

    മറുപടിഇല്ലാതാക്കൂ
  53. മഹേഷ്‌ വിജയന്‍,
    ഒരു സംഘടനയെക്കുരിച്ഛല്ല നമ്മള്‍ ചിന്തിക്കേണ്ടത് എന്ന് തോന്നുന്നു. ഒരു ബോധവല്ക്കതരണം ആണ് വേണ്ടത്‌ എന്നാണു എനിക്ക് തോന്നുന്നത്. കിടക്കുന്നവര്ക്ക് വേണ്ട ചുറ്റുമുള്ളവര്ക്ക് വേണ്ട എന്നാ സ്ഥിതി വന്നാല്‍ പിന്നെ എന്താണ്. വെറുതെ ദുഖിക്കുന്നതില്‍ എന്താണ് കാര്യം? ദൈവത്തിനെ കുറ്റപ്പെടുത്തി ഒഴിയുന്നത് ഒരു പരിഹാരമല്ല. ദയാ വധം മാത്രമല്ലല്ലോ പരിഹാരം.
    നന്ദി മഹേഷ്‌.

    കുഞ്ഞൂസ് (Kunjuss),
    നമ്മുടെ പഴയ കുടുംബ സാഹചര്യങ്ങളില്‍ ഇപ്പോഴത്തെ അത്രയും പ്രയാസങ്ങള്‍ ഉണ്ടായോ എന്ന് എനിക്ക് സംശയമാണ്. നോക്കാനും സംരക്ഷിക്കാനുമൊക്കെ സഹായിക്കാന്‍ മറ്റുള്ളവര്‍ കൂടെ കാണുമായിരുന്നു. ഇന്നതില്ല. അങ്ങിനെ ആയിരിക്കുന്നു കാലത്തിന്റെ മുന്നേറ്റത്തില്‍ സംഭവിച്ച മാറ്റങ്ങള്‍. അവിടെ പഴയത് പോലെ തന്നെ കാര്യങ്ങള്‍ കാണാന്‍ കഴിയില്ല. നാളെ നമുക്കും ഈ അവസ്ഥ വരും എന്നത് കൊണ്ട് കൂടിയാണ് നമ്മള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നത്. പഴയവരും പുതിയവരും മനസ്സില്‍ ചിന്തിക്കുമ്പോഴും പുറത്ത്‌ പറയാന്‍ ഒരു ഭയം പോലെ അല്ലെ? അത് നമ്മള്‍ ശീലിച്ച് പോന്ന ബന്ധങ്ങളിലെ ആഴവും സ്നേഹഹവും തന്നെ. അതിനപ്പുറത്തെ പ്രായോഗികതയും സത്യമായി നമുക്ക്‌ മുന്നില്‍ കിടക്കുന്നു.
    നല്ല അഭിപ്രായത്തിന് നന്ദി കുഞ്ഞൂസ്.

    ജിതിന്‍ രാജ് ടി കെ,
    ജിത്തിന്റെ കഴിഞ്ഞ പോസ്റ്റില്‍ വന്നു ഞാന്‍ കമന്റ് പറയുകയും ഫോളോ ചെയ്യുകയും ചെയ്തിരുന്നുട്ടോ.
    നന്ദി.

    രസികന്‍,
    അന്നും ഇന്നും ചിന്തകളൊക്കെ ഒന്നുതന്നെ. ഇന്നത്തെ ചിന്തയില്‍ "പ്രതികൂലമായതിനെ ഇല്ലാതാക്കുന്ന" എന്നതിനോട് എനിക്ക് യോജിപ്പില്ല. ചിലര്ക്ക് അങ്ങിനെ ഉണ്ടായേക്കാം. അത് ഒരു പൊതു സമീപനം എന്ന് കരുതാന്‍ പറ്റില്ല.
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  54. എന്റമ്മേ....! ഭീകരമാണ് ഈ അവസ്ഥ. ഇക്കാലത്ത് ഇങ്ങനെയൊക്കെ ആണെങ്കില്‍, എന്റെയൊക്കെ കാലത്ത് എന്താവും അവസ്ഥ? പിള്ളേര് മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ കാശിനായി അപ്പൂപ്പന്റെ (എന്‍റെ) കിഡ്നി വരെ ഊരി വില്‍ക്കും! ഉറപ്പാ....

    മറുപടിഇല്ലാതാക്കൂ
  55. മരണത്തോടൊപ്പം സഞ്ചരിക്കുന്ന കഥ;
    വീടിന്റെ അകം എന്നും ഇങ്ങിനെയൊക്കെയാണ്.
    ഇനിയും തനിയാവര്‍ത്തനങ്ങള്‍ മാത്രം പ്രതീക്ഷിക്കാം.
    നന്മ.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  56. i m a pattepadam resident ramjii. i have seen you several times.but coudnt realize that u r a talented one. i have read your story. i m proud of u. continue ur journey in the field of writing. wish u all the best. god bless u!

    മറുപടിഇല്ലാതാക്കൂ
  57. Vayady,
    പരിചരണം ആവശ്യമുള്ള എല്ലാരേയും ദയാ വധത്തിന് വിധേയരാക്കുക എന്ന് അര്ത്ഥമില്ലെന്നാണ് തോന്നുന്നത്. ഞാനിവിടെ ദയാ വധം വേണം എന്ന് പറയുന്നില്ല. എന്തെങ്കിലും ഒരു സംവിധാനം ആവശ്യമായിരിക്കുന്നു എന്നാണു ഉദ്യേശിക്കുന്നത്. ഈ കഥയില്‍ സൂചിപ്പിച്ച തരത്തിലുള്ള ഒരു വ്യക്തിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ കൊല്ലങ്ങളോളം ഇതേ അവസ്ഥയില്‍ കിടക്കേണ്ടി വരുന്നവരെക്കുരിച്ച് ഓര്ക്കുതമ്പോള്‍ ആരെങ്കിലും ഒന്നോ രണ്ടോ ആള്ക്കാതര്‍ മാത്രം തുടര്ച്ചയായി ഇത്രും കാലം തനിച്ച് സംരക്ഷിക്കേണ്ടി വരുമ്പോള്‍ തോന്നാവുന്ന ഒരാശങ്ക ഞാന്‍ പറഞ്ഞു എന്ന് മാത്രം. അല്ലെങ്കില്‍ തന്നെ ദയാ വധം എന്നത് നമ്മുടെ ആചാരങ്ങളും വിശ്വാസവും ആയി വളരെയേറെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നതാണ്. ഒരു ജീവനെ ഇല്ലാതാക്കുക എന്നത് ആര്ക്കുംവ അംഗീകരിക്കാന്‍ കഴിയുന്ന കാര്യം ആണെന്ന് തോന്നുന്നില്ല. അല്ലെങ്കിലും ഇതൊക്കെ വലിയ കാര്യങ്ങളുടെ ഗണത്തില്‍ പെട്ടതാണ്.
    മനുഷ്യരുടെ ഭൌതിക ജീവിത സാഹചര്യങ്ങളുടെ വികസനപ്പട്ടികയിൽ ഒന്നാമത്നിൽക്കുന്ന സ്വീഡനിൽ ദയാവധമുണ്ടെന്ന് തോന്നുന്നു. എനിക്ക് കൃത്യമായി അറിയില്ല.
    ധാരാളം ഇത്തരം സംഭവങ്ങള്‍ നേരിട്ട് കണ്ടതിനാല്‍ എനിക്ക് തോന്നിയ ചില പ്രയാസങ്ങള്‍ സൂചിപ്പിച്ചു എന്നേയുള്ളൂ.
    വിശദമായി അഭിപ്രായപ്പെട്ടതിന് നന്ദി വായാടി.

    വഷളന്ജേിക്കെ ⚡ WashAllenⒿⓚ,
    ഞാന്‍ നേരത്തെ ഒരാളുടെ അഭിപ്രായത്തിന് ഇത്തരം സ്ഥാപനങ്ങള്‍ ഗവന്മേന്റ്റ്‌ നേരിട്ട് നടത്തണം എന്ന് മറുപടി നല്കിപയിരുന്നു. എന്നാലും പ്രശ്നങ്ങള്‍ ഉണ്ട്. എങ്കിലും തോത് കുറവായിരിക്കും എന്നെനിക്ക് തോന്നി. മുഴുവന്‍ സമയവും ഒരാള്‍ നോക്കിയിരിക്കേണ്ട ധാരാളം കേസുകള്‍ ഉണ്ട്. അവിടെയെല്ലാം ഒന്നോ രണ്ടോ ആള്ക്കാര്‍ മാത്രം തുടര്ച്ചരയായി നോക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അതൊക്കെ മറ്റുള്ളവര്‍ കാണാതെ പോകുന്ന അവസ്ഥ. വൃദ്ധ സദനത്തില്‍ ആകുന്നതില്‍ അധികവും ബാധ്യത ഒഴിക്കുക എന്ന വഴിയിലേക്ക്‌ നീങ്ങുന്നുണ്ട്. എല്ലാം ബിസിനസ് ആക്കുന്ന വേറൊരു വഴി. എല്ലാം കൂടി ചിന്തിക്കുമ്പോള്‍ കുഴഞ്ഞു മറിയുന്നു അല്ലെ?
    അഭിപ്രായങ്ങള്ക്ക് നന്ദി മാഷെ.

    ആളവന്തായന്‍,
    അഭിപ്രായത്തിന് നന്ദി സുഹൃത്തെ.

    nirbhagyavathy,
    തനിയാവര്ത്തനങ്ങള്‍ തന്നെ ഇനിയും. പക്ഷെ അതിന്റെ തീവ്രത കൂടിക്കൊണ്ടിരിക്കുന്നു.
    വരവിനും അഭിപ്രായത്തിനും നന്ദി. വീണ്ടും കാണാം.

    mansoor,
    അയല്വക്കക്കാരനാനെന്നു അറിഞ്ഞതില്‍ സന്തോഷം.
    നമുക്ക് കാണാം.
    നന്ദി മന്സൂര്‍.

    മറുപടിഇല്ലാതാക്കൂ
  58. റാംജി സാബ് വണക്കം.

    കഥയല്ലിത് ജീവിതം......!
    ഇതുപോലൊരു മരുമോളെ കിട്ടുക,
    ഇക്കാലത്ത്‌ പ്രയാസമുള്ള കാര്യമാണ്.
    കുട്ടിയുടെ സത്യം പറച്ചില്‍ പുതുതലമുറയെ കുറിച്ച്
    ഭയം ജനിപ്പിക്കുന്നു.

    ഇത്തരമൊരവസ്ഥ വരാതിരിക്കാന്‍
    പ്രാര്‍ത്ഥിക്കാം.


    പിന്നെ റാംജിസാബ്..
    ഞാനൊരു പുതുബ്ലോഗിനിയാണ്.
    ബ്ലോഗില്‍ വന്നു തെറ്റുകുറ്റങ്ങള്‍
    ചൂണ്ടിക്കാണിക്കാന്‍ താല്പര്യം....

    മറുപടിഇല്ലാതാക്കൂ
  59. വിശദമായ മറുപടിക്ക്‌ നന്ദി റാംജി. സന്തോഷമായി.

    മറുപടിഇല്ലാതാക്കൂ
  60. ദയനീയമായ അവസ്ഥയിൽ ദയാവധത്തെക്കുറിച്ച് ചിന്തിക്കുന്നു. മരിക്കാൻ പോകുന്ന ആൾക്ക് അല്പമെങ്കിലും ബോധമുണ്ടെങ്കിൽ ഒരിക്കലും മരിക്കാൻ ആഗ്രഹിക്കില്ല. വീട്ടുകാരുടെ ദുരിതജീവിതത്തിന് അറിതി വരുത്താൻ എന്തെങ്കിലും ചെയ്യേണ്ടതാണ്.
    എന്റെ നാട്ടിലെ പ്രായമായവർ ആഗ്രഹിക്കുന്നത്, എന്റെ അച്ഛൻ മരിച്ചതുപോലെയുള്ള ‘ഒരു മരണത്തെയാണ്’. മക്കളുമൊത്ത് സംസാരിച്ചിരിക്കെ കൂട്ടത്തിൽ നിന്ന് ഒരു നിമിഷനേരത്ത് വീണ് മരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  61. കരുണാമയനായ ദൈവം നമ്മെ ഈവരേയും ഈ ഒരവസ്ഥയിൽ നിന്നും കാത്ത് രക്ഷിക്കേണമേ എന്ന പ്രാർത്ഥന മാത്രമേ എനിയ്ക്കുള്ളൂ മാഷേ..

    ആർക്കും സംഭവിയ്കാവുന്നത് മാഷ് വളരെ തന്മയത്വമായി എഴുതി. നന്ദി.

    മറുപടിഇല്ലാതാക്കൂ
  62. ജീവിതത്തിന്റെ പിടികിട്ടാത്ത സമസ്യകളില്‍ ഒരവസ്ഥ !
    കുര്‍ ആനില്‍ ഒരു വാചകം മനുഷ്യരോട് പറയുന്നു.
    നിങ്ങളുടെ മാതാപിതാക്കള്‍ പ്രായമായാല്‍ അവരോടു ശബ്ദമുയര്‍ത്തി സംസാരിക്കരുത് "ഛെ " എന്ന് പോലും പറയരുത്. അവര്‍ക്ക് വേണ്ടി പ്രാര്‍ത്തിക്കുക, കാരുണ്യത്തിന്റെ ചിറകുകള്‍ വിരിക്കുക...."
    "നിശ്ചയം ജീവിതം ഒരു പരീക്ഷണമാകുന്നു. ഭൌതിക വിഭവങ്ങളും !""
    ഇതിവിടെ പറയാന്‍ കാരണം പ്രയാമല്ലാത്ത അവസ്ഥയിലും പലരും പല കാരണങ്ങളാല്‍ കിടപ്പിലായീട്ടുണ്ട്. ഒരു ജീവനെ ഇല്ലാതാക്കാന്‍ മറ്റൊരാള്‍ക്ക് എങ്ങിനെ കഴിയും, അവന്റെ നാളത്തെ അവസ്ഥ പ്രവചനാതീതമായിരിക്കെ ! .
    രാംജി,
    ചിന്തനീയം ഈ പോസ്റ്റ്‌ ! അവതരിപ്പിച്ചതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  63. ~ex-pravasini*,
    വരവിനും അഭിപ്രായത്തിനും വളരെ നന്ദി.

    Vayady,
    വീണ്ടും നന്ദി.

    mini//മിനി,
    അഭിപ്രായങ്ങള്‍ അറിയിച്ചതിന്
    നന്ദി ടീച്ചര്‍.

    ഭായി,
    പോസ്റ്റുകളൊന്നും കാണാനില്ലല്ലോ ഭായി. ഒന്ന് ചിരിപ്പിക്കു.
    അഭിപ്രായത്തിന് നന്ദി.

    ..naj,
    ദയാ വധം എന്ന് വരുമ്പോള്‍ മാഷ്‌ പറഞ്ഞത്‌ ശരിതന്നെ. അതല്ലതെയും പല വഴികളും ഉണ്ടല്ലോ. വീടിനു പുറത്ത്‌ ഒരു സംരക്ഷണം എന്ന വിധത്തില്‍. അത്തരത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്ന എന്ന എന്റെ തോന്നലാണ്.
    അഭിപ്രായത്തിന് നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  64. വേദനിപ്പിക്കുന്ന യാഥാര്‍ത്യങ്ങള്‍!
    വളരെ വിശദമായി തന്നെ പറഞ്ഞു.
    ആര്‍കും ഈ ഗതികേട് വരുത്തരുതേ..

    ദയാവധം അത്ര എളുപ്പത്തില്‍ നിയമവിധേയമാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  65. കഥ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു റാംജി...
    ഇത്തരം അവസ്ഥകള്‍ അനുഭവിച്ചവരും അനുഭവിക്കാനിരിക്കുന്നവരുമാണല്ലോ നമ്മളെല്ലാം!
    ദയാവധം എന്നൊന്നുണ്ടോ?. മനപ്പൂര്‍വ്വം ജീവനെടുക്കുന്നത് കൊലപാതകം തന്നെ!.

    മറുപടിഇല്ലാതാക്കൂ
  66. ഉപയോഗ ശൂന്യമായി എന്നു പറഞു കളയാൻ പറ്റില്ല...പിന്നെ എന്തു ചെയ്യും? ഇവിടെ മരുമകൾ വില്ലിങും ആയിരുന്നു.പക്ഷെ എല്ലായിടത്തും...അല്ലെങ്കിൽ ഓറോ ഗ്രാമത്തിലും (പഞ്ചായത് വാഡിലും) ഇങനെയുൾലവരെ നോക്കുവാൻ സാഹചര്യമൊരുക്കണം..ആളുകൾക്ക് സമയമുള്ളപ്പോൾ നോക്കുവാനും അല്ലാത്തപ്പോൾ ഈ സ്ഥാപനത്തിലെ ആളുകൾ നോക്കുവാനും സാഹചര്യം ഒരുക്കണം..പക്ഷെ ഇതിനെ ഡമ്പിങ് ഗ്രൌണ്ട് ആയി കാണരുത്...പട്ടേപ്പാടംജി കൂടുതൽ ആളുകൾ എഴുതിക്കഴിയുമ്പോൾ ഒരു സംഗ്രഹം പോലെ അതിന്റെ രത്നച്ചുരുക്കവും താങ്കളുടെ അഭിപ്രായവും ചേറ്ത് ഒരു പോസ്റ്റ് ...

    മറുപടിഇല്ലാതാക്കൂ
  67. ഇന്നു നീ ,നാളെ ഞാന്‍...നിസ്സഹായമായ ഈ അവസ്ഥ നാളെ നമ്മുക്കും ഉണ്ടാകാം-മറ്റുള്ളവര്‍ക്ക് ഭാരമായി-mercy killing-അത് ഉള്‍ക്കൊള്ളാന്‍ ധൈര്യം വരുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  68. ഇത്തരം ഒരവസ്ഥ ഒരാൾക്കും വരരുതേ ദൈവമേ..
    ഇത്തരം അവസ്ഥയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പൊതുവായ ഒരു സംവിധാനം ആണു വേണ്ടത്..
    ഇന്നത്തെ അണു കുടുംബ വ്യവസ്ഥിതിയിൽ വയസ്സായവർ ഒറ്റപ്പെട്ടു പോകുന്നത് അവരോട് മക്കൾക്ക് സ്നേഹമില്ലാഞ്ഞിട്ടാണെന്ന് കരുതാൻ വയ്യ.
    സമയം ആരേയും ഇത്തരം ശുശ്രൂഷകൾ ചെയ്യാൻ അനുവദിക്കുന്നില്ല. പഴയ കൂട്ടുകുടുംബത്തിൽ ഇതിനൊക്കെ വളരെ ഫലപ്രദമായ ചട്ടക്കൂടുകൾ ഉണ്ടായിരുന്നു.
    ആ അവസ്ഥ തിരിച്ചു കൊണ്ടുവരണം...

    ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
  69. ദയാവധം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്‌. അതൊരു പരിഹാരമായി തോന്നുന്നില്ല. മക്കളെ വളര്‍ത്തുമ്പോള്‍ അവരെ എങ്ങനെ വളര്തിയോ, അല്ലെങ്കില്‍ അവര്‍ എന്ത് കണ്ടു വളര്‍ന്നോ... അതായിരിക്കും അവര്‍ നമുക്കും തരുന്നത്.

    മറുപടിഇല്ലാതാക്കൂ
  70. കലാം,
    അതെ . ഇതൊരു ഗഹനമായ വിഷയം തന്നെ. ഇത്തരം അവസ്ഥകളെ അഭിമുഖീകരിക്കുമ്പോള്‍ പാലിക്കാന്‍ സാധിക്കാവുന്ന പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കെണ്ടിയിരിക്കുന്നു.
    നന്ദി മാഷേ.

    റഷീദ്‌ കോട്ടപ്പാടം,
    ജീവന്‍ ഇല്ലാതാക്കുക എന്നത്‌ കൊലപാതകം തന്നെ. നമ്മുടെ ഇപ്പോഴത്തെ ജീവിത ചുറ്റുപാടുകള്‍ കനകിലെടുത്ത് ഒരു പോംവഴി കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണു എന്റെ തോന്നല്‍. അതിന് ദയാവധം ആണ് മാര്ഗ്ഗമെന്ന് പറയാന്‍ കഴിയില്ല. പുറത്തുള്ള പരിചരണത്തെക്കുറിച്ചാണ് ആലോചിക്കെണ്ടതെന്നു തോന്നുന്നു.
    നന്ദി റഷീദ്‌.

    poor-me/പാവം-ഞാന്‍,
    സുഹൃത്ത്‌ സൂചിപ്പിച്ചത്‌ പോലുള്ള ഒരു സംവിധാനം നല്ലത് തന്നെ എന്ന് തോന്നുന്നു. അതിന് ഒരു ജനകീയമായ മേല്നോട്ടം വരുമ്പോള്‍ ഒഴിവാക്കാന്‍ വേണ്ടി ചെയ്യുന്നവര്ക്ക്‌ ഒരു താക്കിതും ആകും.
    സംഗ്രഹം പോസ്റ്റ്‌ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല.
    നന്ദി സുഹൃത്തെ.

    jyo,
    ദയാവധം എന്നത് ഉള്ക്കൊള്ളാന്‍ ആകാത്ത ഒരു സങ്കീര്ണ്ണപ്രശ്നം തന്നെ.
    നന്ദി ജ്യോ.

    വീ കെ,
    പഴയ കൂട്ടുകുടുംബ രീതി തിരികെ വരിക എന്നത് പ്രായോഗികമാണോ. ഇപ്പോഴത്തെ കുടുംബരീതിക്കനുസരിച്ച് എന്തെങ്കിലും മാര്ഗ്ഗം മാത്രമേ സാധിക്കു എന്ന് തോന്നുന്നു. വളരെ പ്രായമായി മിണ്ടാനും അനങ്ങാനും കഴിയാതെ വരുന്ന അവസ്ഥയില്‍ കുറെ കാലം കിടക്കേണ്ടി വരുന്ന ആ വ്യക്തി അനുഭവിക്കുന്ന വേദനകള്‍ (ശരീരം പൊട്ടി പഴുത്ത്‌ തുടങ്ങിയ വിധത്തിലുള്ള ശാരീരിക വേദന അടക്കം) പലപ്പോഴും വേണ്ടവിധം മനസ്സിലാക്കാതെ വരുന്നുണ്ടെന്ന് തോന്നുന്നു. അത് മാത്രമല്ല, പരിപാലിക്കുന്നവര്‍ ഒന്നോ രണ്ടോ പേര്‍ മാത്രമായി തുടരേണ്ടി വരുന്ന സാഹചര്യം പ്രായോഗികമായി അവര്ക്ക്ക‌ ഏറെ പ്രയാസം ഉണ്ടാക്കുന്നു എന്നതും സത്യമാണ്. രണ്ടു ഭാഗവും കണക്കിലെടുത്ത്‌ ഒരു മാര്ഗ്ഗം അതണു വേണ്ടത്‌ എന്ന് തോന്നുന്നു.
    നന്ദി സുഹൃത്തെ.

    Shukoor Cheruvadi,
    അതെ. മക്കള്‍ വളരുന്ന രീതി തന്നെ കാര്യം. പക്ഷെ അതില്‍ ഇപ്പോള്‍ നമ്മുടെ സാമ്പത്തിക സാമൂഹ്യ ചുറ്റുപാടുകളില്‍ അണുകുടുംബ വ്യവസ്ഥയില്‍ അച്ഛനും അമ്മയ്ക്കും അവരുടെ ജോലിക്കിടയില്‍ മക്കളെ എത്രമാത്രം ശ്രദ്ധിക്കാന്‍ ആകും. തീരെ പറ്റില്ല എന്നല്ല ഞാന്‍ അര്ത്ഥമായ്ക്കുന്നത്. ഒരു പരിമിതി അവിടെയും ഉണ്ട എന്നാണു.
    നന്ദി മാഷേ.

    മറുപടിഇല്ലാതാക്കൂ
  71. വല്ലാത്ത ഒരവസ്ഥതന്നെയാണ്..!
    ഒന്നു വേഗം മരിച്ചാല്‍മതി എന്നാഗ്രഹിക്കുമെങ്കിലും..!
    കൊല്ലാന്‍ (ദയാവധം..!) തുനിയുമോ..? തുനിയാമോ...?

    മറുപടിഇല്ലാതാക്കൂ
  72. ഇങ്ങനെ ഒരു അവസ്ഥ ആര്‍ക്കും വരാതിരിക്കെട്ടെ....ആരെയും ബുദ്ധി മുട്ടിക്കാതെ മരിക്കുന്നതാണ് നല്ലത്..

    കുട്ടി പറഞ്ഞത് കാര്യം തന്നെ...ഒരു പരമ സത്യം ..
    വീണ്ടും ഹൃദയത്തില്‍ കൊള്ളുന്ന കഥ..

    മറുപടിഇല്ലാതാക്കൂ
  73. പരമമായ ഒരു സത്യം ഒരു നല്ല കഥയിലൂടെ പറഞ്ഞ രാംജിക്ക് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  74. റാംജി,
    പതിവ് പോലെ വ്യത്യസ്തത പുലര്‍ത്തുന്ന, ചിന്തിപ്പിക്കുന്ന കഥ.
    "നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍" എന്ന ഭക്തിഗാനം മനസ്സിലേക്കോടിയെത്തി. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  75. പതിവ് പോലെ പച്ചയായ ജീവിതം ...
    .പൊള്ളുന്ന സത്യം....
    റാംജി കഥ നന്നായീ

    മറുപടിഇല്ലാതാക്കൂ
  76. പോസ്റ്റ്‌ വായിച്ചു കഴിയുമ്പോഴേക്കും വല്ലാത്തൊരു മാനസികാവസ്ഥയിലായിപ്പോയി.ഇത്തരം കാഴ്ചകള്‍ ഒരുപാട് കണ്ടിട്ടുണ്ട്.കോമയിലായ ഉമ്മയെ ഞാനും പരിചരിച്ചിട്ടുണ്ട്.അപ്പോഴൊക്കെ
    എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലുള്ള കുഞ്ഞുങ്ങളോട് തോന്നുന്ന പോലുള്ള വാത്സല്യമായിരുന്നു എനിക്കവരോട്.
    ഇത് കഥയോ അനുഭവമോ ആയിക്കൊള്ളട്ടെ,കണ്ണ് നനയിച്ചു .

    മറുപടിഇല്ലാതാക്കൂ
  77. a.faisal,
    വളരെ സങ്കീര്ണ്ണമായ പ്രശ്നം.
    നന്ദി ഫൈസല്‍.

    Sneha,
    ആരുടെ വാക്കും പെട്ടെന്നു തള്ളിക്കളയരുത്.
    നന്ദി സ്നേഹ.

    റോസാപ്പൂക്കള്‍,
    നന്ദി റോസ്.

    ഹാപ്പി ബാച്ചിലേഴ്സ്,
    നന്ദി ബാച്ചിലേഴ്സ്.

    Geetha,
    നന്ദി ഗീത.

    mayflowers,
    അഭിപ്രായത്തിനും വരവിനും നന്ദിയുണ്ട്.

    വിജയലക്ഷ്മി,
    നന്ദി ചേച്ചി.

    മറുപടിഇല്ലാതാക്കൂ
  78. നന്മയുള്ള മനുഷ്യർ മാത്രമുള്ള കഥ.അവരുടെ നിസ്സഹായാവസ്ഥ ശക്തമായി വരച്ചു കാട്ടിയിരിക്കുന്നു. പിന്നെ മരണം... അതു വിളിച്ചു വരുത്തേണ്ടതല്ല എന്നാനെന്റെ അഭിപ്രായം. ദയാവധത്തോട്‌ എന്തോ എനിക്കു യോജിക്കാനാവുന്നില്ല

    മറുപടിഇല്ലാതാക്കൂ
  79. നല്ല കഥ ,നന്നായി അവതരിപ്പിച്ചിരിക്കുന്നു .വേദനിപ്പിക്കുന്ന ഈ അവസ്ഥ ആര്‍ക്കും വരുത്തല്ലേ..

    മറുപടിഇല്ലാതാക്കൂ
  80. ഇങ്ങനെയൊരവസ്ഥ ആര്‍ക്കും, ഏതു നിമിഷവും വരാം.. “അഥവാ എനിക്കിങ്ങനെയൊരു ദയനീയ അവസ്ഥ വരികയാണെങ്കില്‍ ദയാവധം ഞാനാഗ്രഹിക്കുന്നു” എന്നു മുന്‍കൂട്ടി എഴുതി ഒപ്പിട്ടു കൊടുത്താല്‍ മാത്രം, നരകിപ്പിക്കാതെ കൊല്ലാം .....എന്നു വല്ല നിയമവും വന്നെങ്കില്‍ എന്നാശിച്ചു പോവുകയാണ്.
    മനസ്സില്‍ തൊടുന്ന വിധം അവതരിപ്പിച്ചു. സാറിനു ഒരായിരം അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  81. പക്വതയുള്ള രചനാ ശൈലികൊണ്ടും എല്ലാ കാലത്തും പ്രസക്തമായി നില്‍ക്കുന്ന പ്രമേയവതരണം കൊണ്ടും
    മികച്ചു നില്‍ക്കുന്ന കഥ..ആദ്യമായാണ്‌ രാംജി യെ വായിക്കുന്നത്..നിരാഷപ്പെടുത്താതിരുന്നതിനു നന്ദി .
    സന്തോഷം ..:)

    മറുപടിഇല്ലാതാക്കൂ
  82. നന്നായി കഥ എന്നതിലുപരി ഒരനുഭവസമ്പത്തുള്ള കഥ

    എന്റെ ബ്ലൊഗ് നോക്കും എന്നു കരുതുന്നു

    www.jithinraj.in

    മറുപടിഇല്ലാതാക്കൂ
  83. നന്നായി മരിക്കാന്‍ നമുക്കെന്നാണു കഴിയുക?

    മറുപടിഇല്ലാതാക്കൂ
  84. ഇതെല്ലാം കണ്ടും കേട്ടും ശവത്തെപ്പോലെ ജീവിയ്ക്കേണ്ടി വരുന്ന ഇത്തരം രോഗികളുടെ മനസ്സില്‍ എന്തായിരിയ്ക്കും ഉണ്ടാകുക...
    മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് കുറെയേറെക്കാലം അസുഖമായിക്കിടന്ന ഒരു ജീവിതം എനിയ്ക്ക് നല്ല പരിചയമുണ്ട്...പക്ഷേ അപ്പോഴും ജീവന്‍ നിലനിര്‍ത്തുന്നതിനായി നടത്തിയ ശ്രമങ്ങള്‍ ഇന്നും എനെ കണ്മുന്നിലുണ്ട് ..
    മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മരിയ്ക്കാന്‍ കഴിഞ്ഞാല്‍ അതായിരിയ്ക്കും ഏറ്റവും വലിയ ഭാഗ്യം..

    മറുപടിഇല്ലാതാക്കൂ
  85. രാംജിയുടെ നല്ല ചിന്തനീയമായ കഥ.

    ഇഷ്ട്ടപ്പെട്ടവര്‍ പോലും വെറുത്തു തുടങ്ങുന്ന ഇത്തരം സാഹചര്യത്തില്‍ ആരും ചിന്തിച്ചു പോകും ദയാ വധത്തെ കുറിച്ച്.

    എന്നാലും പോറ്റി വളര്‍ത്തിയെ സ്വന്തം അച്ഛനെ മരണത്തിനു വിട്ടു കൊടുക്കണോ? എല്ലാരും പേടിക്കുന്നത് സമൂഹത്തെയാണ്. എന്നാല്‍ ഇവിടെ നോക്കേണ്ടത് സമൂഹതെയല്ല, സ്വന്തം മനസാക്ഷിയെ ആണെന്നാണ്‌ എന്റെ പക്ഷം.

    കഥയിലെ ഏറ്റവും നല്ല വരികളായി തോന്നിയത് കുട്ടിയുടെതാണ്.

    ഈ അവസ്തയിലുള്ളവര്‍ക്കായി തന്നെയാണ് "സദനങ്ങള്‍" ഉയര്‍ന്നു വന്നിട്ടുള്ളത്.

    എന്നാല്‍ അത്യന്തം പരിചരണം ആവശ്യമുള്ള ഇത്തരം പ്രതെയക ഖട്ടതിനു പറ്റിയ ഒരു പ്രത്യേക സ്ഥാപനങ്ങള്‍ നിലവിലുണ്ടെങ്കില്‍ സമൂഹത്തില്‍ നിന്നും, കൂടെ സ്വന്തം മനസാക്ഷിയുടെ ഞെട്ടിക്കളില്‍ നിന്നും വിട്ടു നില്‍കാം എന്ന് തോന്നുന്നു.

    ഇത്തരം കഥകള്‍ ഇനിയും പോരട്ടെ

    മറുപടിഇല്ലാതാക്കൂ
  86. സത്യമാണ് റാംജി സര്‍, ഇത്തരം അവസ്ഥയില്‍ ദയാ വധത്തെ കുറിച്ച് ചിന്തിക്കുന്നതില്‍ തെറ്റില്ല എന്ന് എനിക്കും തോന്നുന്നു.. അസുഖം മൂലം കഷ്ട്ടപ്പെടുന്ന അവസ്ഥയെക്കാള്‍ മരണം തന്നെ അല്ലേ നല്ലത്..? രക്ഷപ്പെടില്ല എന്ന ഒരു അവസ്ഥ വന്നാല്‍...?
    പക്ഷെ എന്തു ചെയ്യാന്‍ അവിടെയും നമ്മളൊക്കെ തോല്‍ക്കുന്നു.... നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....